കഠ്വ കൊടുംക്രൂരത; 3 പേർക്ക് മരണം വരെ ജയിൽ
Mail This Article
പഠാൻകോട്ട്∙ ജമ്മു കശ്മീരിലെ കഠ്‌വയിൽ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾക്കു മരണം വരെ തടവുശിക്ഷ. ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.
കുറ്റം മൂടിവയ്ക്കാനും തെളിവു നശിപ്പിക്കാനും കൂട്ടുനിന്നതിനു 3 പൊലീസ് ഉദ്യോഗസ്ഥർക്കു 5 വർഷം തടവും അരലക്ഷം രൂപ വീതം പിഴയും ജില്ലാ സെഷൻസ് കോടതി ജഡ്ജി തേജ്‌വിന്ദർ സിങ് വിധിച്ചു.
‘സംശയത്തിന്റെ ആനുകൂല്യം നൽകി’ ഒരാളെ വിട്ടയച്ചു. പ്രായപൂർത്തിയെത്താത്ത പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല. മൊത്തം 8 പ്രതികളാണു കേസിലുള്ളത്.
ദേശവ്യാപകമായി പ്രതിഷേധമുയർത്തിയ സംഭവത്തിൽ ഒരു വർഷത്തെ വിചാരണയ്ക്കൊടുവിലാണു വിധി. ബാലികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ പ്രധാന ആസൂത്രകനായ സൻജിറാമിന്റെ മകൻ വിശാൽ ജംഗോത്രയെയാണ് ‘സംശയത്തിന്റെ ആനൂകുല്യം’ നൽകി വിട്ടയച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രോസിക്യൂഷൻ അറിയിച്ചു.