ബംഗാൾ സംഘർഷം: ഇന്ന് സർവകക്ഷി യോഗം
Mail This Article
കൊൽക്കത്ത ∙ രാഷ്ട്രീയ അക്രമങ്ങൾ തുടരുന്ന ബംഗാളിൽ ഗവർണർ കേസരിനാഥ് ത്രിപാഠി സർവകക്ഷി യോഗം വിളിച്ചു.
ഇന്നു വൈകിട്ട് 4നു രാജ്ഭവനിൽ നടക്കുന്ന യോഗത്തിലേക്കു തൃണമൂൽ കോൺഗ്രസ്, ബിജെപി, കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികൾക്കാണു ക്ഷണം.
തൃണമൂലും ബിജെപിയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ഷണം ലഭിച്ചെന്നു കോൺഗ്രസും സിപിഎമ്മും സ്ഥിരീകരിച്ചു.
അതിനിടെ, അക്രമങ്ങളിൽ പ്രതിഷേധിച്ചു പൊലീസ് ആസ്ഥാനത്തേക്കു ബിജെപി നടത്തിയ റാലിയിൽ സംഘർഷമുണ്ടായി. നേതാക്കളായ മുകുൾ റോയ്, രാജു ബാനർജി എന്നിവർക്കു പരുക്കേറ്റു.
റാലി ബൗ ബസാറിലേക്കു കടക്കുന്നതു തടയാൻ ശ്രമിച്ച പൊലീസിനുനേരെ പ്രവർത്തകർ കല്ലെറിയുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
നൂറുകണക്കിനു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീടു വിട്ടയച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നു ജയിച്ച 18 ബിജെപി എംപിമാരും റാലിയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം നോർത്ത് 24 പർഗനാസ് ജില്ലയിലെ സന്ദേശ്ഗലിയിൽ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നാളെ ദേശീയ പട്ടികജാതി കമ്മിഷൻ സംഘം സന്ദർശിക്കും.