യുഎസ് ശാസനം; ഇന്ത്യ ഇറാനെ കൈവിടുന്നു
Mail This Article
ന്യൂഡൽഹി ∙ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കു യുഎസ് നൽകിയ സമയപരിധി അവസാനിച്ചതോടെ, ബദൽ സംവിധാനം കണ്ടെത്താൻ കഴിയാതെ ഇന്ത്യ. ഇറാനിൽ നിന്നുള്ള ഇറക്കുമതി തുടരാനുള്ള സാധ‌്യതയില്ലെന്നാണു സൂചന. അങ്ങനെ വന്നാൽ, ദശാബ്ദങ്ങൾ നീണ്ട ഇറാനുമായുള്ള നയതന്ത്രബന്ധം ഉലയുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.
ഇറാനിലെ ചാബഹാർ തുറമുഖം വികസനം അടക്കം ഇന്ത്യ– ഇറാൻ സംയുക്ത സംരംഭങ്ങളുടെ ഭാവിയും പ്രതിസന്ധിയിലാകും. തുറമുഖ നിക്ഷേപങ്ങൾക്ക് ഉപരോധം ബാധകമല്ലെന്നു അമേരിക്ക പറയുമ്പോഴും അവിടെത്തെ പ്രവർത്തനങ്ങൾ മുടങ്ങുമോ എന്ന ആശങ്ക ബാക്കിനിൽക്കുന്നു.
എണ്ണയുടെ ഗുണമേന്മ മുതൽ അനുകൂലമായ കരാർ വ്യവസ്ഥകൾ വരെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കുണ്ടായിരുന്നു. ഇതു മറ്റു രാജ്യങ്ങളുമായുള്ള കരാറിലുണ്ടാകില്ലെന്നതാണ് മറ്റൊരു ആശങ്ക.
ഇറാനെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യയ്ക്കു യുഎസ് നൽകിയ സമയപരിധി മേയ് രണ്ടിന് അവസാനിച്ചിരുന്നു. അതിനുശേഷം ഇറാനിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങിയിട്ടില്ല.
അമേരിക്കൻ വിലക്ക് അവഗണിച്ചാൽ ഉപരോധം ഇന്ത്യയ്ക്കെതിരെയും വന്നേക്കുമെന്നാണു ഭീഷണി. ഇതാണ് ഇറാനെ കൈവിടാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.
ഇന്ത്യയ്ക്കുമേൽ കൂടുതൽ സമ്മർദം പ്രയോഗിക്കാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഈ മാസം ഡൽഹിയിലെത്തും.