വിദേശ തൊഴിൽതട്ടിപ്പ് തടയാൻ നടപടി: കേന്ദ്രമന്ത്രി മുരളീധരൻ
Mail This Article
ദുബായ് ∙ എമിഗ്രേഷൻ നിയമങ്ങൾ പരിഷ്കരിക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇന്ത്യയിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ ആരംഭിക്കും. 450 എണ്ണം തുടങ്ങി. 55 കിലോമീറ്റർ ചുറ്റളവിൽ ഒരു പാസ്പോർട്ട് സേവാകേന്ദ്രം എന്നതാണ് നയമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തേക്കുള്ള റിക്രൂട്മെന്റ് സംബന്ധിച്ച ചൂഷണങ്ങൾ ഒഴിവാക്കാനും തൊഴിൽ തട്ടിപ്പ് തടയാനും നടപടികൾ സ്വീകരിക്കും. അധ്യാപകരുടെയും നഴ്സുമാരുടെയും മറ്റും സർട്ടിഫിക്കറ്റ് സംബന്ധിച്ച തുല്യതാ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനക്കൂലി അനിയന്ത്രിതമായി വർധിക്കുന്നതു വ്യോമയാന മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് വിമാനക്കമ്പനി അധികൃതരുമായി ചർച്ച നടത്തിയെന്നും അറിയിച്ചു.
നൈജീരിയൻ പര്യടനം കഴിഞ്ഞ് മടങ്ങവേ ദുബായിൽ എത്തിയതായിരുന്നു അദ്ദേഹം. മുഹൈസിനയിലെ ലേബർ ക്യാംപിൽ തൊഴിലാളികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐബിപിസി) യോഗത്തിൽ മന്ത്രി പങ്കെടുത്തു.