വ്യോമസേനാ വിമാനം: റിക്കോർഡർ കിട്ടി; മൃതദേഹങ്ങൾക്കായി ശ്രമം
Mail This Article
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിൽ തകർന്നുവീണ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് കോക്പിറ്റ് വോയ്സ് റിക്കോർഡർ, ഫ്ലൈറ്റ് ഡേറ്റാ റിക്കോർഡർ എന്നിവ കണ്ടെടുത്തു. വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ തുടർച്ചയായ മഴ കണക്കിലെടുക്കാതെ കരസേനാംഗങ്ങളും നാട്ടുകാരും പരിശ്രമിച്ചുവരുകയാണ്.
മൂന്നാം തീയതിയാണ് വിമാനം കാണാതായത്. അസമിലെ ജോർഹട്ടിൽ നിന്ന് ചൈനീസ് അതിർത്തിയോടു ചേർന്നുള്ള മെഞ്ചുക്കയിലേക്ക് പോയ റഷ്യൻ നിർമിത വിമാനം വീണ സ്ഥലം 8 ദിവസത്തിനു ശേഷമാണ് കണ്ടെത്താൻ കഴിഞ്ഞത്. വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലാൾ സംഘങ്ങളും തുടർച്ചയായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഗാട്ടെ ഗ്രാമത്തിനടുത്ത് 12,000 അടി ഉയരത്തിലുള്ള ദുർഘടമായ മലമ്പ്രദേശത്തെ കിടങ്ങിൽ വിമാനം കിടക്കുന്നത് ചൊവ്വാഴ്ചയോടെ കണ്ടത്.
ഇതെത്തുടർന്ന് നിയോഗിക്കപ്പെട്ട 15 അംഗ സംഘത്തിന് ഇന്നലെ രാവിലെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കടുത്ത് എത്താനായത്. സ്ഥലവാസികളായ 3 പർവതാരോഹകരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. വിമാത്തിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന സ്ഥീരീകരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ അനുസ്യൂതമായ ദുഃഖപ്രകടനമാണുണ്ടായത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ രാഷ്ട്രീയനേതാക്കൾ അനുശോചനം അറിയിച്ചു. സഹപ്രവർത്തകരുടെ ആകസ്മിക മരണത്തിൽ വ്യോമസേനയും ആദരാഞ്ജലികൾ അർപ്പിച്ചു.