റെയിൽവേ പ്രചാരണ പരിപാടികൾക്ക് സ്വകാര്യ ഏജൻസികൾ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ റെയിൽവേയുടെ പ്രചാരണ പരിപാടികൾക്കു സ്വകാര്യ ഏജൻസികൾ വരുന്നു. റെയിൽവേ മന്ത്രാലയത്തിന്റെയും സോണുകളുടെയും പ്രചാരണ പരിപാടികൾക്കു സ്വകാര്യ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.
18 സോണുകളിലായി ഓരോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ വീതമുൾപ്പെടെ 70 ഉദ്യോഗസ്ഥർ നിലവിലുള്ളപ്പോഴാണു സ്വകാര്യസ്ഥാപനത്തെക്കൂടി നിയോഗിക്കുന്നത്. ഓരോ സോണിലും 17 അംഗ സ്വകാര്യ സംഘത്തെയാണു നിയമിക്കുന്നത്. ടീം ലീഡർ, സോഷ്യൽ മീഡിയ മാനേജർ, കണ്ടന്റ് അനലിസ്റ്റുമാർ, കണ്ടന്റ് റൈറ്റർമാർ, വിഡിയോ എഡിറ്റർമാർ എന്നിവർ സംഘത്തിലുണ്ടാകും.
സമൂഹമാധ്യമങ്ങളിലെ പ്രവർത്തനം, പരാതി സമാഹരണം, മാധ്യമ വാർത്തകളുടെ വിശകലനം, മാധ്യമങ്ങൾക്കു വിവരം നൽകൽ തുടങ്ങിയവയ്ക്കായി ഓരോ സംഘത്തിനും 2 കോടിയോളം രൂപയാണു റെയിൽവേ നൽകുന്നത്. പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കു വേണ്ടത്ര പരിശീലനം ഇല്ലാത്തതിനാലാണു സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നതെന്നാണു റെയിൽവേ ബോർഡ് അധികൃതരുടെ വിശദീകരണം.