ADVERTISEMENT

അഞ്ചു വർഷത്തിനുള്ളിൽ 50,000 സ്റ്റാർട്ടപ്പുകളെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് ബജറ്റ് ഊർജം പകരുന്നു. ഏയ്ഞ്ചൽ ടാക്സ് ഇളവിനു പുറമേ സ്റ്റാർട്ടപ് കമ്പനികളുടെ ആദായനികുതി ഇളവ് അപേക്ഷയിൽ തീർപ്പിനു കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിൽ (സിബിഡിടി) പ്രത്യേക സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ ഇവ:

∙ വീടു വിൽപനയിലൂടെ ലഭിക്കുന്ന തുക സ്റ്റാർട്ടപ്പിൽ നിക്ഷേപിച്ചാൽ ലഭിക്കുന്ന നികുതിയൊഴിവ് 2021 വരെ നീട്ടി.

∙ സ്റ്റാർട്ടപ് കമ്പനികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ദൂരദർശനു കീഴിൽ പുതിയ ചാനൽ.

സ്റ്റാർട്ടപ്പുകൾക്ക് ആദ്യഘട്ടത്തിൽ ലഭിക്കുന്ന നിക്ഷേപമായ ഏയ്ഞ്ചൽ ഫണ്ടുകൾക്ക് ആദായനികുതി ചുമത്തുന്ന രീതിയെയാണ് 'ഏയ്ഞ്ചൽ ടാക്സ്' എന്നു വിളിക്കുന്നത്. വരുമാനം ഉണ്ടാക്കിത്തുടങ്ങാത്ത സ്റ്റാർട്ടപ്പുകൾക്കു പോലും ഏയ്ഞ്ചൽ ഫണ്ടിന്റെ പേരിൽ വലിയ തുകയുടെ നികുതി നോട്ടിസ് ലഭിച്ചിരുന്നു. നിക്ഷേപങ്ങളിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാണ് സർക്കാർ ഈ നികുതി സംവിധാനം ഏർപ്പെടുത്തിയതെങ്കിലും സ്റ്റാർട്ടപ്പുകൾക്ക് ഇതു വിനയായിരുന്നു.

ബജറ്റ് നിർദേശമനുസരിച്ച് ഇനി ഏയ്ഞ്ചൽ നിക്ഷേപം സ്വീകരിക്കുന്ന സ്റ്റാർട്ടപ്പുകൾ നിക്ഷേപകരുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന തരത്തിൽ കൃത്യമായ ഫയലിങ് നടത്തിയാൽ ആദായനികുതി വകുപ്പിന്റെ പരിശോധനയുണ്ടാകില്ല. ഇതിനർ‌ഥം ഇനിയുള്ളവർക്ക് ഏയ്ഞ്ചൽ നികുതി അടയ്ക്കേണ്ടി വരില്ലെന്നു തന്നെ. നിക്ഷേപകരുടെ വിവരങ്ങൾ, സ്രോതസ്സ് തുടങ്ങിയവ സംബന്ധിച്ച് ഇനി സ്റ്റാർട്ടപ്പുകളോടും ചോദ്യമുണ്ടാകില്ല. പകരം ഇ–വെരിഫിക്കേഷൻ സംവിധാനത്തിലൂടെ നിക്ഷേപകരുടെ വിവരങ്ങൾ സർക്കാർ നേരിട്ട് പരിശോധിക്കും.

8,000 ടെക്നോളജി സ്റ്റാർട്ടപ്പുകളും 30,000 ടെക് ഇതര സ്റ്റാർട്ടപ്പുകളുള്ള, ലോകത്തെ മൂന്നാമത്തെ വൻകിട സ്റ്റാർട്ടപ് ഹബ്ബാണ് ഇന്ത്യ എന്നതു തന്നെ ബജറ്റ് നിർദേശങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും കളമശേരി ടെക്നോളജി ഇന്നവേഷൻ സോണിലുമൊക്കെയായി പ്രവർത്തിക്കുന്ന നൂറു കണക്കിനു സ്റ്റാർട്ടപ്പുകൾക്കു കുതിപ്പിനു സഹായകരമാണു നിർദേശങ്ങൾ. 

ഡിജിറ്റൽ പ്രോത്സാഹനം സ്റ്റാർട്ടപ്പുകൾക്ക് തുണ

സോണി ജോയ് (ഹെഡ് ഓഫ് പേയ്മെന്റ്സ്, ട്രൂകോളർ ഇന്ത്യ)

∙ ഏഞ്ചൽ ടാക്സ് ഇല്ലാതാകുന്നു എന്നതു തന്നെയാണ് സ്റ്റാർട്ടപ്പുകൾക്കുള്ള ഏറ്റവും അനുകൂല നിർദേശം. 

∙ സ്റ്റാർട്ടപ്പുകൾക്കു ദേശീയ ടിവി ചാനൽ വരുന്നതോടെ പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്യാൻ പൊതുവേദിയാകും. 

∙ ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്രോത്സാഹനം ആ രംഗത്തെ സ്റ്റാർട്ടപ്പുകൾക്കു പ്രയോജനപ്പെടും. വർഷം ഒരു കോടി രൂപ പണമായി ബാങ്കിൽ നിന്നു പിൻവലിച്ചാൽ 2 % ‍ടിഡിഎസ് ചുമത്താനുള്ള തീരുമാനം ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനാണ്. അതോടെ, പണമിടപാടുകൾ സർക്കാരിനു നിരീക്ഷിക്കാം. കൂടുതൽ ആളുകൾ നികുതി ശൃംഖലയിലാകുന്നതോടെ നികുതിവരുമാനവും കൂടും. 

ഡിജിറ്റൽ ഇടപാടുകൾക്കു വ്യാപാരികളിൽ നിന്നോ ഉപയോക്താക്കളിൽ നിന്നോ ചാർജ് ഈടാക്കരുതെന്ന നിർദേശവും അനുകൂലമാണ്. അതേസമയം, പേയ്മെന്റ് ഗേറ്റ്‌വേ ദാതാക്കളെ ഈ നിർദേശം എങ്ങനെ ബാധിക്കുമെന്നു വ്യക്തമല്ല.

നല്ല തുടക്കം; പരിഹരിക്കാൻ ഇനിയും പ്രശ്നങ്ങൾ

റോബിൻ അലക്സ് പണിക്കർ (ഫൈനോട്സ് ചീഫ് പ്രോഡക്ട് ഓഫിസറും സീഡ് ഇൻവെസ്റ്ററും)

∙ വിവിധ നിക്ഷേപക ഫണ്ടുകളിൽ നിന്നു നിക്ഷേപം സ്വീകരിക്കുമ്പോഴുള്ള ഏയ്ഞ്ചൽ നികുതിയുടെ കാര്യത്തിൽ ഏറെക്കുറെ പ്രശ്നപരിഹാരമായെങ്കിലും വ്യക്തികൾ നിക്ഷേപിക്കുമ്പോഴുള്ള പ്രശ്നം ഇപ്പോഴും തുടരുകയാണ്. ഒരു സ്റ്റാർട്ടപ്പിന്റെ ആരംഭത്തിൽ കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ നിക്ഷേപമെത്താൻ സാധ്യത ഏറെയാണെന്നതിനാൽ ഇതിനും പരിഹാരം ആവശ്യമാണ്.

∙ നിലവിൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ച സ്റ്റാർട്ടപ്പുകൾക്കായി പരാതി പരിഹാര സംവിധാനമുണ്ടാകുമെന്നു പറയുന്നുണ്ടെങ്കിലും ക്രിയാത്മകമായ പരിഹാരം നിർദേശിച്ചിട്ടില്ല.

∙ അവ്യക്തതകൾ തുടരുന്നുണ്ടെങ്കിലും ആദ്യ ചുവടുവയ്പ് എന്ന നിലയിൽ ബജറ്റ് നിർദേശങ്ങൾ സ്വാഗതാർഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com