ADVERTISEMENT

വളർച്ചയും നിക്ഷേപവും തിരിച്ചുപിടിക്കും; കയറ്റുമതിക്ക് പ്രോത്സാഹനമില്ല
(വി.കെ. മാത്യൂസ് - എക്സിക്യൂട്ടീവ് ചെയർമാൻ, ഐബിഎസ്)

∙ ഭാവി മുന്നിൽക്കണ്ടുള്ള സന്തുലിത ബജറ്റ്. വളർച്ചയും നിക്ഷേപവും തിരിച്ചുപിടിക്കാനുള്ള നടപടികളുണ്ട്.
∙ എല്ലാവർക്കും വീടും വൈദ്യുതിയും വെള്ളവും പാചകവാതകവും ഉറപ്പാക്കാനുള്ള പദ്ധതികളും 1.25 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകളും ഡിജിറ്റൽ വില്ലേജ് പദ്ധതിയും ഗ്രാമവികസനത്തിനു കുതിപ്പേകും.
∙ ഗ്രാമീണ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള പ്രോത്സാഹനവും ഏയ്ഞ്ചൽ നിക്ഷേപത്തിനുള്ള നികുതിയിളവും സ്വാഗതാർഹം.
∙ ഓഹരിവിൽപന നാശത്തിലുള്ള എയർ ഇന്ത്യ ഉൾപ്പെടെയുള്ളവയ്ക്കു പുതുജീവനേകും. പുതിയ തൊഴിലവസരങ്ങളുമുണ്ടാകും.
∙ 400 കോടി വരെ വിറ്റുവരവുള്ള കമ്പനികളുടെ കോർപറേറ്റ് നികുതി 25 % ആയി കുറച്ചതു നല്ല തീരുമാനം. സിംഗപ്പൂർ പോലെ ചില രാജ്യങ്ങളിൽ മാത്രമേ ഇതിലും കുറഞ്ഞ നിരക്കുള്ളൂ.
∙ ഡീസൽ, പെട്രോൾ വില കൂട്ടിയത് സാധാരണക്കാരെ ബാധിക്കും. വിലക്കയറ്റം രൂക്ഷമാകും.
∙ കയറ്റുമതിക്കു പ്രോത്സാഹനമില്ല. നിലവിൽ ഓരോ മാസത്തെയും ഇറക്കുമതി കയറ്റുമതിയേക്കാൾ ഒരു ലക്ഷം കോടി രൂപ കൂടുതലാണ്. 90 കോടി ജനങ്ങൾ ജോലി ചെയ്യുന്ന രാജ്യത്ത് കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ നികുതിയിളവ് ഉൾപ്പെടെ വേണ്ടതായിരുന്നു.
∙ സ്വർണത്തിനുൾപ്പെടെയുള്ള ഇറക്കുമതി തീരുവ വർധന കള്ളക്കടത്ത് കൂട്ടും.

പരിഷ്കാരങ്ങൾ ഘടനാപരം, വകയിരുത്തലിൽ അവ്യക്തത
(ലേഖ എസ്. ചക്രവർത്തി - പ്രഫസർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി, ന്യൂഡൽഹി)

∙ സാമ്പത്തിക വളർ‌ച്ചയ്ക്കുതകുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ.
∙ പത്തിന നയപദ്ധതി സ്വാഗതാർഹം; കണക്ടിവിറ്റിക്കുള്ള മുൻതൂക്കം നല്ലത്.
∙ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശ ധനകാര്യ നിക്ഷേപകർക്കുമുള്ള മുൻഗണന ഗുണകരം.
∙ ഓരോ നിർദേശങ്ങൾക്കുമായി വകയിരുത്തൽ എത്രയെന്നു വ്യക്തമല്ല.
∙ ‘ബ്ലൂ ഇക്കോണമി’യെക്കുറിച്ചു പരാമർശമുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനമുൾപ്പെടെ പരിഗണിച്ചുള്ള വ്യക്തമായ രൂപരേഖയില്ല.
∙ നികുതിയിതര വരുമാനം വർധിപ്പിക്കുന്നതിനെക്കുറിച്ചും വ്യക്തതയില്ല.

പ്രോൽസാഹനമുണ്ട്, പുതുമയില്ല
(പ്രഫ. രുദ്ര സെൻ ശർമ, ഐഐഎം– കോഴിക്കോട്)

∙ 400 കോടി വരെ വരുമാനമുള്ള കമ്പനികൾക്കുള്ള നികുതിയിളവ് നല്ലത്. എല്ലാ കമ്പനികൾക്കുമാക്കിയാൽ കൂടുതൽ നന്നായേനെ.
∙ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള വായ്പയിലെ നികുതിയിളവ് നിക്ഷേപം കൂട്ടും; പരിസ്ഥിതി സൗഹൃദപരവുമാണ്.
∙ ഭവന വായ്പയ്ക്കുള്ള നികുതിയിളവ് നിർമാണരംഗത്തു തൊഴിലവസരം കൂട്ടും.
∙ 5 ലക്ഷം കോടി ഡോളർ ജിഡിപി ലക്ഷ്യം ആവർത്തിക്കുന്നതല്ലാതെ പുതുമയുള്ള നിർദേശങ്ങളൊന്നുമില്ല

ലക്ഷ്യബോധമുണ്ട്; ചില നിർദേശങ്ങൾ അപ്രായോഗികം
(ഡോ.വി.കെ വിജയകുമാർ - ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

∙ പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി നൽകുന്നതു നല്ല നടപടിയാണ്; തുക കുറവെങ്കിലും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് ഗാരന്റിയോടെ വായ്പ നൽകുന്നതു വാഹന, ഗൃഹോപകരണ വായ്പകൾ കൂട്ടും.
∙ പാൻ, ആധാർ എന്നിവയിലൊന്നു മതിയെന്ന തീരുമാനം ധനകാര്യ ഇടപാടുകളിലെ അച്ചടക്കം കൂട്ടും.
∙ ആദായ നികുതി കണക്കാക്കാനുള്ള ഓട്ടമേറ്റഡ് രീതി അഴിമതി ഒഴിവാക്കും.
∙ പാവങ്ങൾ‍ക്കായി 1.95 കോടി വീടുകൾ, 2022നകം എല്ലാവർക്കും വൈദ്യുതിയും പാചകവാതകവും തുടങ്ങിയവ നല്ലത്.
∙ 2 കോടിയിലേറെ വാർഷിക വരുമാനമുള്ളവർക്ക് അധിക സർചാർജ് ഏർപ്പെടുത്തിയത് മൂലധനം പുറത്തേക്കു പോകാനേ ഇടവരുത്തൂ. വൻകിട കമ്പനികളിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ശമ്പളം 2 കോടിയിലേറെയുണ്ട്.
∙ കമ്പനികളുടെ ഓഹരിയിൽ 35 % പൊതുജനത്തിനു നൽകണമെന്ന നിർദേശം എങ്ങനെ പ്രായോഗികമാക്കുമെന്നറിയില്ല.
∙ പൊതുമേഖലാ ഓഹരി വിൽപനയിൽ വ്യക്തത ഇല്ല. പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ ഓഹരി 51 % ആക്കി കുറയ്ക്കാനുള്ള നിർദേശവും അങ്ങനെതന്നെ.
∙ തൊഴിൽ നിയമ പരിഷ്ക്കരണവും ഭൂമി ഏറ്റെടുക്കൽ നടപടികളിലെ ലഘൂകരണവും സംബന്ധിച്ച വിശദാംശങ്ങളില്ല. ഇവയാണു നിക്ഷേപം കൂട്ടാൻ ഏറ്റവും ആവശ്യം.
∙ ധനക്കമ്മി 3.3% ആയി കുറയ്ക്കുമെന്ന് അവകാശപ്പെടുന്നു. നിലവിൽ 3.4% മാത്രമെന്ന വാദം തന്നെ തർക്കത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com