മധ്യപ്രദേശ്, രാജസ്ഥാൻ: കരുതലോടെ കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിൽ എംഎൽഎമാർ പാർട്ടിയെ കൈവിട്ടതിനു പിന്നാലെ, മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് ആശങ്കയിൽ.
ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാരുകളെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന കണക്കുകൂട്ടലിൽ മുൻകരുതലുകൾ സ്വീകരിക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകി.
മധ്യപ്രദേശ്
കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മധ്യപ്രദേശിൽ നടപ്പു നിയമസഭാ സമ്മേളനം അവസാനിക്കും വരെ സംസ്ഥാനത്തിനു പുറത്തു പോകരുതെന്നാണ് എംഎൽഎമാർക്ക് മുഖ്യമന്ത്രി കമൽനാഥ് നൽകിയ നിർദേശം.
230 അംഗങ്ങളുള്ള സഭയിൽ കോൺഗ്രസിനുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തിൽനിന്ന് രണ്ടെണ്ണം കുറവ്. ബിജെപിക്ക് 109. സ്വതന്ത്രർ (4), ബിഎസ്പി (2), എസ്പി (1) എന്നിവയുടെ പിന്തുണയോടെ ഭരിക്കുന്ന കോൺഗ്രസിന്റെ സ്ഥിതി സുരക്ഷിതമല്ല. കൈവിടില്ലെന്ന സന്ദേശമാണു ബിഎസ്പി അടക്കമുള്ള ഘടകകക്ഷികൾ നൽകിയിരിക്കുന്നത്.
രാജസ്ഥാൻ
രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പേര് ഉയർന്നെങ്കിലും നിലവിൽ അദ്ദേഹത്തെ രാജസ്ഥാനിൽ നിന്ന് മാറ്റുന്നത് സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുമെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.
200 സീറ്റുള്ള രാജസ്ഥാനിൽ 112 സീറ്റുള്ള കോൺഗ്രസിനു കാര്യമായ ഭീഷണിയില്ലെങ്കിലും ഗെലോട്ട് മാറിയാൽ എംഎൽഎമാരെ ബിജെപി ലക്ഷ്യമിട്ടേക്കും. ബിജെപിക്ക് 72 എംഎൽഎമാരുണ്ട്.