ഉന്നാവ്: ഒരു സാക്ഷി കൂടി ചാരമായി; പെൺകുട്ടിയുടെ അമ്മായിയുടെ സംസ്കാരം നടത്തി
Mail This Article
ഉന്നാവ് (യുപി) ∙ പലരും ആഗ്രഹിച്ചതു പോലെ, ഒരു സാക്ഷി കൂടി കത്തിയമർന്നു. ഇത്രയും നാൾ നിയമ പോരാട്ടത്തിനു കൂട്ടിനുണ്ടായിരുന്ന അമ്മായി പോയതറിയാതെ അവൾ ലക്നൗവിലെ കെജിഎംയു ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
ഭാര്യയുടെ അന്ത്യകർമങ്ങൾക്കായി കോടതി അനുവദിച്ച 12 മണിക്കൂർ പിന്നിട്ടതോടെ ഉന്നാവിലെ പെൺകുട്ടിയുടെ അമ്മാവൻ തിരികെ റായ്ബറേലി ജയിലിലേക്കു മടങ്ങി.
അമ്മാവനെ ജയിലിൽ കണ്ടു മടങ്ങുമ്പോഴായിരുന്നു ബിജെപി എംഎൽഎയ്ക്കെതിരെ പരാതി ഉന്നയിച്ച പെൺകുട്ടിയടക്കം അപകടത്തിൽപ്പെട്ടതും 2 പേർ മരിച്ചതും.
പീഡനക്കേസിലെ മുഖ്യസാക്ഷികളിലൊരാളായിരുന്നു മരിച്ച അമ്മായി. അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ രണ്ടാമത്തെ ബന്ധുവിനെയും ഇന്നലെ സംസ്കരിച്ചു.
കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഉന്നാവ് സുകൾഗഞ്ചിലെ ഗംഗാഘട്ടിലേക്ക് അമ്മാവനെ എത്തിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളെയും പൊലീസ് ഘട്ടിലെത്തിച്ചിരുന്നു. ചിതയ്ക്കു തീ കൊളുത്തി അധികം കഴിയും മുൻപേ തന്നെ മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ചിത കത്തി തീരുംവരെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് വഴങ്ങി.
‘നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങൾ ഉറച്ചു നിൽക്കും. എംഎൽഎ അടക്കം എല്ലാവർക്കും ശിക്ഷ കിട്ടും വരെ അവസാന ആളും പോരാടും.’ – പെൺകുട്ടിയുടെ അമ്മാവൻ ബന്ധുക്കളോടായി പറഞ്ഞു. മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും പൊലീസ് അനുവദിച്ചില്ല.