ADVERTISEMENT

ന്യൂഡൽഹി ∙ സ്ത്രീശാക്തീകരണം പ്രധാന മുദ്രാവാക്യങ്ങളിലൊന്നാക്കിയ ബിജെപിക്കു പീഡനക്കേസിൽ പ്രതിയായ എംഎൽഎയെ പുറത്താക്കാൻ വേണ്ടിവന്നത് 2 വർഷം.

ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുൽദീപ് സെൻഗറിനെ പുറത്താക്കിയ ദിവസം തന്നെയാണ് പോക്സോ കേസുകളിലെ പ്രതികൾക്കു വധശിക്ഷ നിർദേശിക്കുന്ന ബിൽ ലോക്സഭ പാസാക്കിയത്.

സ്ത്രീ സംരക്ഷണത്തിൽ ബിജെപിയുടേത് ഇരട്ടത്താപ്പാണെന്ന പ്രതിപക്ഷ ആരോപണത്തിനു പ്രതിരോധം തീർക്കാൻ പാർട്ടി വിയർക്കുകയാണ്.

മോദിക്കു പകരക്കാരനെന്നു വരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിഛായയും ഉന്നാവ് പീഡനക്കേസിലെ കള്ളക്കളികൾ പുറത്തു വന്നതോടെ പരിതാപകരമായി.

സുപ്രീം കോടതി കേസിൽ ഇടപെട്ടപ്പോഴാണ് സെൻഗറിനെ പുറത്താക്കിയതായി പ്രഖ്യാപനമുണ്ടായത്. ഇയാളെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും മാധ്യമങ്ങൾ ചോദിക്കാത്തതു കൊണ്ടാണു പറയാതിരുന്നതെന്നുമാണ് യുപി പാർട്ടി നേതൃത്വം നേരത്തേ വിശദീകരിച്ചത്. 

ഉന്നാവ് കേസിൽ ലോറി അപകടം സിബിഐക്കു വിട്ടുവെന്നു പറഞ്ഞു പിടിച്ചു നിൽക്കാനുള്ള ശ്രമവും പാളിയിരുന്നു. നേരത്തേ സിബിഐ എടുത്ത കേസുകളിൽ എന്തു നടപടിയുണ്ടായി എന്ന ചോദ്യമുയർന്നു. 

അച്ചടക്ക നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട കേസുകളിൽപ്പോലും പാർട്ടി നടപടിയെടുക്കാത്തതു ചർച്ചയായിരുന്നു.

ഗോഡ്സെയെ പ്രകീർത്തിച്ച പ്രജ്ഞാ സിങ്,  നഗരസഭാ ഉദ്യോഗസ്ഥനെ മർദിച്ച എംഎൽഎ ആകാശ് വർഗിയ തുടങ്ങിയവർക്കെതിരെ നടപടി വേണമെന്ന് മോദി സൂചിപ്പിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.

3 പൊലീസുകാർക്ക് സസ്പെൻഷൻ

ലക്നൗ ∙ ഉന്നാവ് പെൺ‌‌‌കു‌ട്ടിക്കു യാത്രകളിൽ സുരക്ഷ ഉറപ്പാക്കേണ്ട ചുമതലയുണ്ടായിരുന്നിട്ടും ഒപ്പം പോകാതിരുന്ന 3 പൊലീസുകാർക്ക് ഒടുവിൽ സസ്പെൻഷൻ. ആദ്യ ദിവസങ്ങളിൽ നിശ്ശബ്ദത പാലിച്ചശേഷമാണു യുപി സർക്കാരിന്റെ മുഖംരക്ഷിക്കൽ നടപടി; അതും സുപ്രീം കോടതിയുടെ ഇടപെടലിനു തൊട്ടു പിന്നാലെ. സുദേശ് കുമാർ, റൂബി പട്ടേൽ, സുനിതാദേവി എ‌‌ന്നിവരെയാണു സസ്പെൻഡ് ചെയ്തത്. 

അപകടമുണ്ടായ റായ്ബറേലി യാത്രയിൽ ഒപ്പം പോകാതിരുന്നതിന് ‘കാറിൽ സ്ഥലമില്ലായിരുന്നു’വെന്ന കാരണമാണ് ഇവർ പറഞ്ഞത്. ഇതും അപകടത്തെക്കുറിച്ചുള്ള ദൂരൂഹത വർധിപ്പിക്കുകയാണു ചെയ്തത്. 

പെൺകുട്ടിക്കു വീട്ടിൽ സുരക്ഷ ഉറപ്പാക്കാനും 7 പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നിട്ടും ജൂലൈ 7, 8 തീയതികളിൽ എംഎൽഎയുടെ ആൾക്കാർ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഈ സംഭവത്തിൽ പൊലീസ് അനാസ്ഥയുടെ പേരിൽ നടപടിയുണ്ടായിട്ടില്ല. 

3 ദിവസമായി മകളെ കാണാനാകാതെ അമ്മ

ലക്നൗ ∙ മൂന്നു ദിവസമായി മകളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്ന പരാ‌തിയുമായി ഉന്നാവ് പെൺകുട്ടിയുടെ അമ്മ. എന്നാൽ, പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനിലയെക്കുറിച്ചു ബന്ധുക്കളെ ബോധ്യപ്പെടുത്തിയതായി ആശുപത്രി അറിയിച്ചു.

പെൺകുട്ടിയെ വെ‌ന്റിലേറ്ററിൽ നിന്നു മാറ്റാൻ ഇന്നലെ കഴിഞ്ഞില്ല. തലയ്ക്കു ക്ഷതമേറ്റ ലക്ഷണങ്ങളില്ലെന്നാണ് വിദഗ്ധ പരിശോധനാ റിപ്പോർട്ടെന്ന് ആശു‌പത്രി വക്താവ് ഡോ. സന്ദീപ് തിവാരി വ്യക്തമാക്കി. ‌അഭിഭാഷകൻ മഹേന്ദ്ര സിങ്ങും വെന്റിലേറ്ററിൽ തുടരുകയാണ്. എന്നാൽ, 2 ദിവസത്തിൽ ഇടയ്ക്കു 3 തവണ വെന്റിലേറ്റർ ഒഴിവാക്കി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഞ്ചാം ദിവസവും അഭിഭാഷകന്റെ കുടുംബത്തിനു മുറി നൽ‌കിയിട്ടില്ല. ഐസിയുവിനു മുന്നിലെ തറയിലാണു ഭാര്യയും സ്കൂൾ വിദ്യാർഥികളായ 2 ആൺമക്കളും ഉൾപ്പെടെ 7 പേർ കഴിയുന്നത്.

മഹേന്ദ്രസിങ്ങിന്റെ അച്ഛൻ മാൻസിങ് (65) ഇന്നലെ പുലർച്ചെ അവിടെ തലകറങ്ങിവീണു. രക്തസമ്മർദത്തിലെ ‌വ്യത്യാസമായിരുന്നു കാരണം. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോൾ ബന്ധുക്കളും ഒപ്പം ചെന്നതിന്റെ പേരിൽ ജീവനക്കാർ തട്ടിക്കയറുകയും ചെയ്തു. 

പെൺകു‌ട്ടിയുടെ കുടു‌ംബത്തിന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഇടപെട്ടു മുറി ലഭ്യമാക്കിയിരുന്നു.ചികിത്സ ഡൽഹിയിലാക്കുന്നതു സംബന്ധിച്ച് തങ്ങൾക്കു വിവരം ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.  

കുരുക്ക് മുറുകുന്നു

ലക്നൗ ∙ ഉന്നാവ് പീഡനക്കേസിൽ കുൽദീപ് സിങ് സെൻഗറിനും കൂട്ടാളികൾക്കുമെതിരെ ആരോപണങ്ങളുടെ കുരുക്ക് മുറുകുന്നു. എംഎൽഎയുടെ അനുയായികൾ പലപ്പോഴായി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി പെൺകുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.

എന്നാൽ പെൺകുട്ടിയുടെ അന‌ുജത്തിമാരിലൊരാളെയും സംഘം പീഡിപ്പിച്ചെന്ന ഗുരുതര ആരോപണമാണ് ഇന്നലെ ഉന്നയിച്ചത്. 

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ എ‌ത്തിയപ്പോഴായിരുന്നു സംഭവമെന്നും പറയുന്നു. പെൺകുട്ടി‌ക്കു 3 ഇളയ സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

കുടുംബം നൽകിയ 25 പരാതികളിൽ ഇക്കാര്യവും ഉന്നയിച്ചിരുന്നോ എന്നു വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com