സുഷമ: ദുഷ്‌കര ദൗത്യങ്ങൾ ഏറ്റെടുത്ത പോരാളി
Mail This Article
മറ്റുളളവർ ഒഴിഞ്ഞുമാറിയ ദുഷ്‌കര ദൗത്യങ്ങൾക്കു നിയോഗിക്കപ്പെട്ടപ്പോൾ മടിക്കാതെ അവ ഏറ്റെടുത്തു സുഷമ.
1998ൽ ഡൽഹിയിൽ മദൻലാൽ ഖുറാന - സാഹിബ് സിങ് വർമ ചേരിപ്പോരിന്റെ കാലം; തിരഞ്ഞെടുപ്പിനു മൂന്നുമാസം മുൻപു പാർട്ടി സുഷമയെ മുഖ്യമന്ത്രിയാക്കി. ഒടുവിൽ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പരാജയത്തിന്റെ ഭാരമേൽക്കേണ്ടിവരികയും ചെയ്തു.
ബെള്ളാരിയിൽ സോണിയ ഗാന്ധിക്കെതിരെ മത്സരിക്കുകയെന്ന ചാവേർ ദൗത്യം ഏറ്റെടുക്കേണ്ടി വന്നതു പിറ്റേ വർഷം.
പുരുഷാധിപത്യ രാഷ്ട്രീയത്തോടും പൊരുതിയാണ് അവർ പലപ്പോഴും പിടിച്ചുനിന്നത്.
ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്.
2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്‌സഭാ വിജയം. ഹരിയാനയിലെ കർണാൽ ലോക്‌സഭാ മണ്ഡലത്തിൽ ’80, ’89 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവും സുഷമയ്‌ക്കുണ്ട്.
അനുഭവസമ്പത്തിൽ പാർട്ടിയിൽ ആരുടെയും പിന്നിലായിരുന്നില്ലെങ്കിലും തന്നെ ഒതുക്കുന്ന കാര്യത്തിൽ ബിജെപിയിലെ വിവിധ ചേരികളിലെ പുരുഷ സുഹൃത്തുക്കൾ ഒറ്റക്കെട്ടായിരുന്നുവെന്നാണ് സുഷമയുടെ അനുഭവം.
ജന കൃഷ്‌ണമൂർത്തിക്കു പകരം പാർട്ടി അധ്യക്ഷസ്‌ഥാനത്തേക്കു സുഷമയുടെ പേരും പരിഗണിച്ചിരുന്നതായി സൂചനകളുണ്ട്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു ബദലെന്ന നിലയിൽ സുഷമ ബിജെപി അധ്യക്ഷസ്‌ഥാനത്തേക്കുയർന്നാൽ രണ്ടാംനിരക്കാരുടെയെല്ലാം തലപ്പത്താകുമെന്ന ഭയത്തിൽ ചിലർ സമർഥമായി ആ പേരു വെട്ടുകയായിരുന്നവത്രേ.
2009ൽ ലോക്‌സഭാ പ്രതിപക്ഷ നേതൃസ്‌ഥാനത്തെത്തുന്നതും പാർട്ടിയിലെ കൊമ്പന്മാരോടു മല്ലിട്ടു തന്നെ.
അന്ന് സുഷമയുടെ നേതൃത്വം അംഗീകരിക്കാനാവില്ലെന്ന നിലപാടെടുത്ത മുരളി മനോഹർ ജോഷിക്കു മുതിർന്ന നേതാക്കളായ ജസ്വന്ത് സിങ്, യശ്വന്ത് സിൻഹ, രാജ്‌നാഥ് സിങ് എന്നിവരുടെ പിന്തുണയും കിട്ടി. എന്നാൽ എൽ കെ അഡ്വാനിയുടെ പിന്തുണയും ആർഎസ്എസ് ഇടപെടലും സുഷമയ്ക്ക് അനുകൂലമായി.