ADVERTISEMENT

ന്യൂ‍ഡൽഹി ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ നടപടി ആ മേഖലയ്ക്കു വലിയ തോതിൽ പ്രയോജനകരമാകുമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ഭിന്നരുചികളും ശീലങ്ങളുമുള്ളപ്പോഴും ഒരേ സ്വപ്നം പങ്കിടുന്നവരാണ് ഇന്ത്യക്കാർ. ഊർജിത വികസനം, കാര്യക്ഷമവും സുതാര്യവുമായ ഭരണം, നിത്യജീവിതത്തിൽ സർക്കാരിന്റെ പരിമിത സാന്നിധ്യം – ഇതാണ് ഇപ്പോഴുള്ള സ്വപ്നമെന്നും സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.

വിധിക്കുന്നവരല്ല, ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന സമൂഹമെന്നതാണ് നൂറ്റാണ്ടുകളായി ഇന്ത്യ പിന്തുടരുന്ന രീതി. പ്രദേശം, ഭാഷ, വിശ്വാസം, വിശ്വാസമില്ലായ്മ – ഇത്തരം വ്യത്യാസങ്ങൾക്കതീതമായി മറ്റുള്ളവരുടെ സ്വത്വത്തെ നമ്മൾ ബഹുമാനിക്കുന്നു. ഹൃദയവിശാലതയും മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിക്കാനുള്ള താൽപര്യവും സഹവർത്തിത്വവും മാറ്റങ്ങളും പൊരുത്തപ്പെടലുകളുമൊക്കെ ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പൈതൃകവും ഭാവിയും.

ക്ളാസ്മുറികളിലുൾപ്പെടെ. ജിജ്ഞാസയുടെ സംസ്കാരം പ്രോൽസാഹിപ്പിക്കുകയും അതിനെ സ്ഥാപനവത്കരിക്കുയും ചെയ്യുകയെന്നതാണ് വരും തലമുറയ്ക്കു നൽകാവുന്ന വലിയ സമ്മാനം. കുഞ്ഞുങ്ങൾക്കു പറയാനുള്ളതു കേൾക്കുക, അവരിലൂടെയാണ് ഭാവി നമ്മോടു മന്ത്രിക്കുന്നത് – രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ മറ്റിടങ്ങളിൽ ജനങ്ങൾക്കുള്ള അവകാശങ്ങളും അവസരങ്ങളും ജമ്മു കശ്മീരിലുള്ളവർക്കും ഉറപ്പാക്കുന്നതാണ് പുതിയ മാറ്റങ്ങൾ. വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, പരമ്പരാഗതമായി അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം, മുത്തലാഖ് പോലെ തുല്യത നിഷേധിക്കപ്പെടുന്ന രീതികൾ റദ്ദാക്കിയതിലൂടെ സഹോദരിമാർക്കു ലഭിക്കുന്ന നീതി തുടങ്ങിയവ ഉൾപ്പെടുന്നതാണ് മെച്ചങ്ങൾ.

പാർട്ടികൾക്കതീതമായ സഹകരണവും ക്രിയാത്മകമായ സംവാദവും വഴി സുപ്രധാന ബില്ലുകൾ പലതും പാസാക്കാൻ അടുത്തിടെ സമാപിച്ച പാർലമെന്റ് സമ്മേളനത്തിൽ സാധിച്ചു. അടുത്ത 5 വർഷം സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനയാണിത്. ഈ സംസ്കാരം നിയമസഭകളിലേക്കും കടന്നുചെല്ലേണ്ടതുണ്ട്.

സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബാങ്കിങ് സംവിധാനം, ഓൺലൈൻ സൗഹാർദമുള്ള നികുതി സംവിധാനം, സംരംഭകർക്ക് എളുപ്പത്തിൽ മൂലധന ലഭ്യത തുടങ്ങിയവയിലൂടെ സാമ്പത്തികപരമായ അടിസ്ഥാനസൗകര്യ വികസനം സർക്കാരിനു സാധിക്കണമെന്നു രാഷ്ട്രപതി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com