ADVERTISEMENT

ജയ്‌പുർ ∙ കാലിക്കടത്ത് ആരോപിച്ച് ക്ഷീര കർഷകനായ പെഹ്‍ലു ഖാനെ (56) ആൾക്കൂട്ടം അടിച്ചു കൊന്ന കേസിൽ പ്രതികളായ 6 പേരും കുറ്റക്കാരല്ലെന്ന് അൽവറിലെ അഡീഷനൽ ജില്ലാ കോടതി.

തെളിവു ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണു പ്രതികളെ വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടത്.

2017 ഏപ്രിൽ ഒന്നിനു കാലിച്ചന്തയിൽ നിന്നു പശുക്കളെ വാങ്ങി മടങ്ങുമ്പോഴാണു കന്നുകാലി ഫാം ഉടമയായ പെഹ്‍ലു ഖാനും 2 ആൺമക്കളും ജയ്പുർ– ഡൽഹി ദേശീയപാതയിൽ അൽവറിനു സമീപം ആക്രമിക്കപ്പെട്ടത്.

ഗോസംരക്ഷകർ എന്നവകാശപ്പെടുന്ന സംഘം ഇവരെ തടഞ്ഞുവച്ച് ഇരുമ്പു ദണ്ഡുകളും വടികളും ഉപയോഗിച്ചു മണിക്കൂറുകളോളം മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെഹ്‍ലു ഖാൻ 3ന് മരിച്ചു.

വിഡിയോ ദൃശ്യങ്ങൾ തെളിവായില്ല

ജയ്‌പുർ ∙ കാലിക്കടത്ത് ആരോപിച്ച് ക്ഷീര കർഷകനായ പെഹ്‍ലു ഖാനെ ആൾക്കൂട്ടം അടിച്ചു കൊന്ന കേസിൽ മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു. സംഭവം നടന്നതിന്റെ തുടർന്നുള്ള ദിവസങ്ങളിൽ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ദൃക്സാക്ഷികളും വിവിധ മാധ്യമങ്ങളിൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. വിഡിയോ പകർത്തിയ വ്യക്തിയെ കോടതിയിലെത്തിച്ചു സാക്ഷിയാക്കാൻ പൊലീസിനു കഴിഞ്ഞതുമില്ല. 

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, മർദനമേറ്റാണു മരണമെന്നു പറയുന്നുണ്ടെങ്കിലും പെഹ്‍ലു ഖാൻ മരിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഹൃദയാഘാതമാണു മരണ കാരണമെന്നു പറഞ്ഞതു കോടതി ചൂണ്ടിക്കാട്ടി. ഇതും പ്രതികൾക്ക് അനുകൂലമായി.

പെഹ്‍ലു ഖാൻ മരണമൊഴിയിൽ പറയുന്നവരെയല്ല പിന്നീടു പ്രതികളായി പൊലീസ് ഹാജരാക്കിയതെന്നതും നിർണായകമായി. ഖാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ എഫ്ഐആറിൽ ചേർത്ത 6 പേരെയും രാജസ്ഥാൻ പൊലീസ് 2017 ൽത്തന്നെ കുറ്റവിമുക്തരാക്കിയിരുന്നു.

ഖാന്റെ രണ്ടു മക്കളടക്കം 40 ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നു പെഹ്‍ലു ഖാന്റെ ബന്ധുക്കൾ അറിയിച്ചു. 9 പേർ പ്രതികളായി ചേർക്കപ്പെട്ട കേസിൽ 3 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുന്നു.

സംസ്ഥാനത്തു കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കാലിക്കടത്തിന്റെ പേരിൽ പെഹ്‍ലു ഖാന്റെ മക്കളായ ഇർഷാദിനും ആരിഫിനും കഴിഞ്ഞ മേയിൽ കുറ്റപത്രം നൽകിയതു വിവാദമായിരുന്നു. പിന്നീട് ഈ കേസിൽ പുനരന്വേഷണം വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ആൾക്കൂട്ട കൊലകൾക്കു ജീവപര്യന്തം തടവും 5 ലക്ഷം രൂപവരെ പിഴയും ചുമത്തുന്നതിനുള്ള നിയമം ഈ മാസം 5 നു രാജസ്ഥാൻ നിയമസഭ പാസാക്കിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com