ADVERTISEMENT

ജയ്പുർ ∙ 6 പ്രതികളും കുറ്റക്കാരല്ലെന്ന വിധിക്കു പിന്നാലെ പെഹ്‍ലു ഖാൻ കൊലപാതക്കേസ് അന്വേഷണത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കാനാണു നീക്കം. കേസിൽ പുനരന്വേഷണമോ പുനർവാദമോ ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

കേസിൽ പൊലീസിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തുന്നതാണ് അൽവർ അഡീഷനൽ ജില്ലാ ജഡ്ജി സരിത സ്വാമിയുടെ വിധി. പെഹ്‍ലു ഖാന്റെ മരണമൊഴിയിലും ഒപ്പമുണ്ടായിരുന്ന മക്കൾ നൽകിയ മൊഴികളിലും പറഞ്ഞിരുന്നവർ പ്രതികളിൽ ഉൾപ്പെട്ടിരുന്നില്ല. ഖാനെ മർദിക്കുന്നതിന്റെ വിഡിയോയിൽ നിന്നു തിരിച്ചറിഞ്ഞവരെയാണു പ്രതികളാക്കിയത്. എന്നാൽ ഇവരെ തിരിച്ചറിയൽ പരേഡിനു വിധേയരാക്കിയില്ല. വിഡിയോ ദൃശ്യങ്ങൾ എടുത്ത ഫോൺ പിടിച്ചെടുക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ല.

പെഹ്‍ലു ഖാന്റെ മരണമൊഴി രേഖപ്പെടുത്തിയ പൊലീസ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ വീഴ്ച വരുത്തി. ബെഹ്റോഡ് സ്റ്റേഷൻ ഓഫിസർ 16 മണിക്കൂറിനു ശേഷമാണു മൊഴി രേഖപ്പെടുത്തിയതിന്റെ രേഖകൾ സ്റ്റേഷനിൽ എത്തിച്ചത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സർക്കിൾ ഇൻസ്പെക്ടർ മർദനദൃശ്യങ്ങൾ പകർത്തിയ മറ്റൊരു ഫോൺ കസ്റ്റഡിയിൽ എടുത്തെങ്കിലും ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയില്ല. ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായി കാണിച്ചു ഹാജരാക്കിയ ആൾ കൂറുമാറി.   മർദനമേറ്റാണു മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും പെഹ്‍ലു ഖാൻ മരിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഹൃദയാഘാതമാണു മരണകാരണമെന്നു േഖപ്പെടുത്തിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ജയ്പുരിലെ കാലിച്ചന്തയിൽ നിന്നു പശുക്കളെ വാങ്ങി മടങ്ങുമ്പോൾ 2017 ഏപ്രിൽ ഒന്നിനാണു ഗോരക്ഷകരെന്ന പേരിൽ ഒരു കൂട്ടം ആളുകൾ പെഹ്‌ലു ഖാനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പെഹ്‍ലു ഖാൻ (56) മൂന്നിന് ആശുപത്രിയിൽ മരിച്ചു.

നടുക്കമുളവാക്കുന്ന വിധി: പ്രിയങ്ക

ന്യൂഡൽഹി ∙ പെഹ്‌ലു ഖാൻ കേസിലെ വിധി നടുക്കമുളവാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആൾക്കൂട്ട കൊലയ്ക്കെതിരെ പുതിയ നിയമനിർമാണം നടത്തിയതിനെ അഭിനന്ദിച്ച പ്രിയങ്ക, പെഹ്‍ലു ഖാന് നീതി കിട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. സർക്കാരിന്റെ അനാസ്ഥയാണു പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കിയതെന്നു ബിഎസ്പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com