വിദേശ നിക്ഷേപ നിയമ ലംഘനം; പ്രണോയ് റോയിക്കെതിരെ എഫ്ഐആർ
Mail This Article
ന്യൂഡൽഹി ∙ എൻഡിടിവി സ്ഥാപകൻ പ്രണോയ് റോയി, ഭാര്യ രാധിക റോയി എന്നിവർക്കെതിരെ സിബിഐ എഫ്ഐആർ റജിസ്റ്റർ ചയ്തു. 2007–09 ൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണു കേസ്.
ഇരുവർക്കും പുറമേ, എൻഡിടിവി സിഇഒ വിക്രമാദിത്യ ചന്ദ്രയ്ക്കും ഏതാനും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെയും ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ ചന്ദ്രയുടെ വസതിയിൽ സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു.
എൻഡിടിവിക്കെതിരായ രണ്ടാമത്തെ എഫ്ഐആറാണിത്. ബാങ്ക് വായ്പത്തട്ടിപ്പുകേസും കമ്പനിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ബ്രിട്ടൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിലെ എൻഡിടിവിയുടെ സഹോദര കമ്പനികളിൽ നടത്തിയ 2 നിക്ഷേപങ്ങളിൽ നികുതിവെട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.
2004 നും 2010 നുമിടയിൽ എൻഡിടിവി വിവിധ രാജ്യങ്ങളിൽ 32 സഹോദരസ്ഥാപനങ്ങൾ ആരംഭിച്ചതായും ഇവയിലേറെയും വിദേശത്തുനിന്ന് പണം കടത്താനുള്ള മാർഗങ്ങളായിരുന്നുവെന്നും സിബിഐ ആരോപിക്കുന്നു. ആരോപണങ്ങൾ എൻഡിടിവി നിഷേധിച്ചു.