യമുനാ തീരത്ത് അരുൺ ജയ്റ്റ്ലിക്ക് അന്ത്യവിശ്രമം
Mail This Article
ന്യൂഡൽഹി ∙ അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ ഭൗതികശരീരം പൂർണ ദേശീയ ബഹുമതികളോടെ സംസ്കരിച്ചു. യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ ജയ്റ്റ്ലിയുടെ മകൻ രോഹൻ ചിതയ്ക്കു തീകൊളുത്തി. ഏതാനും വർഷമായി രോഗബാധിതനായിരുന്ന ജയ്റ്റ്ലി കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് അന്തരിച്ചത്.
ദക്ഷിണ ഡൽഹി കൈലാഷ് കോളനിയിലെ വസതിയിൽ നിന്ന് രാവിലെ 11 നാണ് ഭൗതികശരീരം ബിജെപി ആസ്ഥാനത്തെത്തിച്ചത്. ആഭ്യന്തര മന്ത്രിയും പാർട്ടി ദേശീയ അധ്യക്ഷനുമായ അമിത് ഷായുടെ നേതൃത്വത്തിൽ നേതാക്കൾ പ്രിയ സഹപ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങി. ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടെ ഒട്ടേറെപ്പേർ അവിടെ അന്തിമോപചാരമർപ്പിച്ചു. കേരള സർക്കാരിനുവേണ്ടി ധനമന്ത്രി ഡോ. തോമസ് ഐസക്ക് പുഷ്പചക്രം സമർപ്പിച്ചു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനി, ലോക്സഭാ സ്പീക്കർ ഓം ബിർല, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ, ദേവേന്ദ്ര ഫഡ്നാവിസ്, ബി.എസ്. യെഡിയൂരപ്പ, വിജയ് രുപാണി, നിതീഷ് കുമാർ, ത്രിവേന്ദ്ര സിങ് റാവത്, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കപിൽ സിബൽ, എൻസിപി നേതാവ് പ്രഫുൽ പട്ടേൽ, മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ എംഎൽഎ തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
English Summary: Arun Jaitley cremated with state honours