സുഷമയുടെയും ജയ്റ്റ്ലിയുടെയും മരണം പ്രതിപക്ഷത്തിന്റെ ദുർമന്ത്രവാദം മൂലം: പ്രജ്ഞ
Mail This Article
ഭോപാൽ ∙ സുഷമ സ്വരാജിന്റെയും അരുൺ ജയ്റ്റ്ലിയുടെയും അകാല മരണത്തിനു കാരണം പ്രതിപക്ഷത്തിന്റെ ദുർമന്ത്രവാദമാണെന്ന് പ്രജ്ഞാ സിങ് ഠാക്കൂർ എംപി. ജയ്റ്റ്ലിയുടെയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ബാബുലാൽ ഗൗർ യാദവിന്റെയും അനുസ്മരണ ചടങ്ങിലാണ് പ്രജ്ഞയുടെ വിവാദ പരാമർശം.
ബിജെപിയിലെ കഴിവുറ്റ നേതാക്കളെ ഉന്മൂലനം ചെയ്യാൻ പ്രതിപക്ഷം ആഭിചാരക്രിയ ചെയ്യുന്നുണ്ടെന്ന് ഒരു മഹാരാജ് എന്നോടു പറഞ്ഞിരുന്നു. രക്ഷയ്ക്കായി ധ്യാനം ഉപേക്ഷിക്കരുതെന്നും പറഞ്ഞു.ഇപ്പോഴാണ് അദ്ദേഹം പറഞ്ഞതിന്റെ ഗൗരവം മനസ്സിലാകുന്നത്– പ്രജ്ഞ സിങ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദിഗ്‌വിജയ് സിങ്ങിനെ ഭോപാൽ മണ്ഡലത്തിൽ തോൽപ്പിച്ച് എംപിയായ പ്രജ്ഞാ സിങ് വിവാദങ്ങളുണ്ടാക്കുന്നതും പിന്നീടു മാറ്റിപ്പറയുന്നതും പതിവാണ്. ഗോഡ്സെയെ ദേശസ്നേഹിയെന്നു വിളിച്ചതിനു കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിരുന്നു. മഹാരാഷ്ട്ര തീവ്രവാദവിരുദ്ധസേനാ തലവൻ ഹേമന്ദ് കർക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നും അവർ പറഞ്ഞിരുന്നു.