കമൽനാഥിന്റെ അനന്തരവൻ രതുൽ പുരി 17 വരെ ജയിലിൽ
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽ പുരിയെ 354 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ മാസം 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ 20നാണു രതുലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്.
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തേ രതുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക ജഡ്ജി സഞ്ജയ് ഗാർഗാണു പ്രതിയെ ജയിലിലടച്ചത്.
മോസർബെയർ ഉടമകളിലൊരാളാണു രതുൽ. വിവിധ ബാങ്കുകളിൽ നിന്നായി 2009 മുതൽ വ്യാജരേഖ ചമച്ചു വായ്പയെടുത്തെന്നും വായ്പകൾ ദുരുപയോഗിച്ചെന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയിൽ സിബിഐ നേരത്തേ രതുലിനും കമ്പനിയുടെ മാനേജിങ് ഡയറക്ടറും രതുലിന്റെ പിതാവുമായ ദീപക് പുരി, അമ്മ നിത പുരി തുടങ്ങിയവർക്കുമെതിരെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ഇഡിയും കേസ് റജിസ്റ്റർ ചെയ്തു.