ലാൻഡറുമായി ആശയവിനിമയത്തിന് തീവ്രശ്രമങ്ങളുമായി ഇസ്റോ
Mail This Article
ബെംഗളൂരു ∙ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇനി 10 ദിവസം മാത്രം സമയമുള്ള സാഹചര്യത്തിൽ തീവ്രശ്രമങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ).
ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായുള്ള ലാൻഡറിലെയും ഇതിനുള്ളിലെ പ്രഗ്യാൻ റോവറിലെയും ബാറ്ററികൾക്ക് 14 ദിവസം മാത്രമേ ആയുസ്സുള്ളൂ.
ആശയവിനിമയം സാധ്യമാക്കത്തക്കവിധം വിധം ലാൻഡറിലെ ആന്റിനയുടെയും ട്രാൻസ്പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണു പീനിയയിലെ ഇസ്റോ കേന്ദ്രമായ ഇസ്ട്രാക്കിൽ നടക്കുന്നത്.
ഇതിനു പുറമേ ബയലാലുവിലെ 32 മീറ്റർ ആന്റിനയുടെ സഹായത്തോടെ ലാൻഡറിനു സ്വീകരിക്കാൻ പാകത്തിലുള്ള ഫ്രീക്വൻസിയിലുള്ള വിവിധ കമാൻഡുകളും അയച്ചുവരുന്നു.
7നു പുലർച്ചെ 1.53ന് ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങാൻ 3 മിനിറ്റ് ശേഷിക്കെ 2.1 കിലോമീറ്റർ അകലെയായാണ് ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെട്ടത്.
തുടർന്ന് ചന്ദ്രഭ്രമണപഥത്തിലുള്ള ഓർബിറ്റർ അയച്ച തെർമൽ ചിത്രത്തിൽനിന്ന് ലാൻഡർ ചെരിഞ്ഞ നിലയിലാണെന്നും ചിന്നിച്ചിതറിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. പരാജയ വിശകലന സമിതിയുടെ (എഫ്എസി) പഠനത്തിനു ശേഷമാകും ഇസ്റോ ഭാവിനടപടികൾ തീരുമാനിക്കുക.