സൈന്യത്തിന്റെ ആധുനീകരണത്തിന് 13,000 കോടി രൂപയുടെ പദ്ധതി
Mail This Article
ന്യൂഡൽഹി ∙ കര, നാവിക, വ്യോമസേനയുടെ ആധുനികീകരണത്തിന് 13,000 കോടി രൂപയുടെ പദ്ധതി. അടുത്ത 5–7 വർഷ കാലയളവിലാണ് ഇതു നടപ്പാക്കുക. സേനയുടെ ആധുനികീകരണത്തിനു കഴിഞ്ഞ പല വർഷങ്ങളായി സേനാമേധാവികളും പ്രതിരോധ വിദഗ്ധരും ആവശ്യപ്പെട്ടു വരികയായിരുന്നു. വ്യോമസേനയ്ക്ക് 110 യുദ്ധവിമാനങ്ങൾ, കരസേനയ്ക്ക് 1700 ആധുനിക യുദ്ധവാഹനങ്ങൾ, 2600 ഇൻഫന്ററി കോംബാറ്റ് വാഹനങ്ങൾ എന്നിവ വാങ്ങും.
നാവികസേനയ്ക്ക് 200 പുതിയ കപ്പലുകളും 500 വിമാനങ്ങളും 24 യുദ്ധ, മുങ്ങിക്കപ്പലുകളും വാങ്ങും. നിലവിൽ നാവിക സേനയ്ക്ക് 132 കപ്പലുകളും 220 വിമാനങ്ങളും 15 മുങ്ങിക്കപ്പലുകളുമാണുള്ളത്. ഡൽഹിയും മുംബൈയുമടക്കം പ്രധാനപ്പെട്ട നഗരങ്ങളിലെ വ്യോമമേഖല സുരക്ഷിതമാക്കാനും നടപടിയെടുക്കും. ആഭ്യന്തരമായി ഉൽപാദിപ്പിച്ച അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സംവിധാനം ഇതിന്റെ ഭാഗമാണ്. 5000 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളവയാണ് ഈ മിസൈലുകൾ.
15 വർഷമായി ഇന്ത്യ പ്രതിരോധത്തിനുള്ള വിഹിതം കാര്യമായി വർധിപ്പിച്ചിട്ടില്ല. എന്നാൽ ചൈന അവരുടെ പ്രതിരോധ ബജറ്റിൽ വൻ വർധന വരുത്തി.