ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ്: മുൻ പൊലീസ് കമ്മിഷണറുടെ അറസ്റ്റ് വിലക്ക് നീക്കി
Mail This Article
കൊൽക്കത്ത ∙ 2500 കോടി രൂപയുടെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുൻ പൊലീസ് കമ്മിഷണർ രാജീവ്കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ കൽക്കട്ട ഹൈക്കോടതി പുറപ്പെടുവിച്ചിരുന്ന ഇടക്കാല ഉത്തരവ് നീക്കിയതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. രാജീവ്കുമാറിന്റെ ഹാജർ രേഖപ്പെടുത്തണമെന്ന കൽക്കട്ട ഹൈക്കോടതിയുടെ പഴയ ഉത്തരവ് പ്രകാരമാണ് എത്തിയതെന്നും അതിനു മുൻകൂർ നോട്ടിസ് നൽകേണ്ടതില്ലെന്നും സിബിഐ വ്യക്തമാക്കി.
ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നൽകിയ നോട്ടിസ് റദ്ദാക്കണമെന്നും തനിക്കെതിരെ ബലം പ്രയോഗിക്കാൻ അനുവദിക്കരുതെന്നുമുള്ള രാജീവ്കുമാറിന്റെ ആവശ്യങ്ങൾ കോടതി തള്ളി. തന്നെ മാത്രമായി വേട്ടയാടുകയാണെന്ന വാദവും കോടതി തള്ളി. രാജീവ്കുമാറിനേക്കാൾ മുതിർന്ന ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണത്തിൽ സഹകരിക്കേണ്ടത് ഏത് ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്തമാണെന്നും ഓർമിപ്പിച്ചു.
ഇപ്പോൾ സിഐഡി അഡിഷനൽ ഡയറക്ടറായ രാജീവ്കുമാർ, സിബിഐ ഏറ്റെടുക്കുന്നതിനു മുൻപ് ചിട്ടിഫണ്ട് കേസ് അന്വേഷിക്കാൻ ബംഗാൾ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നു.