ഉത്തർപ്രദേശിൽ മന്ത്രിമാരുടെ ആദായനികുതി അടയ്ക്കുന്നത് സർക്കാർ
Mail This Article
ലക്നൗ ∙ ഉത്തർപ്രദേശിൽ പതിറ്റാണ്ടുകളായി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി അടയ്ക്കുന്നത് സർക്കാർ ഖജനാവിൽ നിന്ന്! 1981 ൽ വി.പി. സിങ് മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന നിയമപ്രകാരമാണ് ഈ ‘സൂത്രപ്പണി’ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ നിയമപ്രകാരം ഇത്തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും ആദായനികുതി ഇനത്തിൽ ഖജനാവിൽനിന്ന് അടച്ചത് 86 ലക്ഷം രൂപ.
കുറഞ്ഞ ശമ്പളം മാത്രമുള്ള ‘ദരിദ്രരായ’ മന്ത്രിമാർക്ക് നികുതിയടയ്ക്കാൻ വകയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പണ്ടു നിയമം കൊണ്ടുവന്നത്. ശമ്പളം അക്കാലത്തു കുറവായിരുന്നുവെന്നതു സത്യമാണെന്ന് ‘ഉത്തർപ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവൻസസ് ആൻഡ് മിസലേനിയസ് ആക്ട് 1981’ ൽ വ്യക്തമാണ്. നിയമത്തിലെ ഒരു വകുപ്പിൽ, മന്ത്രിമാരുടെ പ്രതിമാസ ശമ്പളം 1000 രൂപയാണെന്നു പറയുന്നുണ്ട്. ഉപമന്ത്രിമാർക്ക് 650 രൂപയും. ഇപ്പോൾ ഇത് രണ്ടുലക്ഷത്തിലേറെ വരും. 1981 മുതൽ 19 മുഖ്യമന്ത്രിമാരും ആയിരത്തിലേറെ മന്ത്രിമാരും യുപിയിലുണ്ടായി.