സുധാംശു ത്രിവേദി രാജ്യസഭയിൽ; ബിജെപിക്ക് എതിരില്ലാ ജയം
Mail This Article
ന്യൂഡൽഹി ∙ യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരില്ലാത്ത വിജയം. യുപിയിൽ നിന്ന് ബിജെപിയുടെ ദേശീയ വക്താവ് സുധാംശു ത്രിവേദിയും ബിഹാറിൽ നിന്ന് മുൻ എംപി സതീഷ്ചന്ദ്ര ദുബെയും ജയിച്ചു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ഇരുവരെയും വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബിജെപിയുടെ രാജ്യസഭയിലെ അംഗസംഖ്യ 82 ആകും. അരുൺ ജെയ്റ്റ്ലി, റാം ജഠ്മലാനി എന്നിവരുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പു നടത്തിയത്.
ഏറെക്കാലമായി പാർട്ടി പ്രവർത്തകനായ സുധാംശു ത്രിവേദി ആദ്യമായാണ് പാർലമെന്റിൽ എത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിനു നേതൃത്വം നൽകിയ നാലംഗ സമിതിയിൽ അംഗമായിരുന്നു.
ബിഹാറിൽ ആർജെഡിയുടെ സീറ്റിലാണ് ബിജെപി വിജയിച്ചത്. നിതീഷ് കുമാറിന്റെ ജെഡി(യു), റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി എന്നിവയുടെ പിന്തുണ ബിജെപിക്കായതിനാൽ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് ആർജെഡി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ലോക്സഭയിൽ സതീഷ്ചന്ദ്ര ദുബെ അംഗമായിരുന്നു. നേരത്തേ ബിഹാറിൽ എംഎൽഎയുമായിട്ടുണ്ട്.