കശ്മീരിൽ 3 നേതാക്കളെ കൂടി വിട്ടയച്ചു: സഞ്ചാരികൾക്കുള്ള വിലക്കു നീക്കി
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ തടവിലായിരുന്ന 3 രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചു. പിഡിഎ മുൻ എംഎൽഎ യാവർ മിർ, മുൻ കോൺഗ്രസ് നേതാവ് ശുഐബ് ലോൺ, നാഷനൽ കോൺഫറൻസ് നേതാവ് നൂർ മുഹമ്മദ് എന്നിവരെയാണ് സമാധാനഭംഗം വരുത്തുന്ന ഒന്നും ചെയ്യില്ലെന്ന ഉറപ്പിൽ സ്വതന്ത്രരാക്കിയത്. കഴിഞ്ഞ മാസം 21ന് 2 നേതാക്കളെ ആരോഗ്യകാരണങ്ങളാൽ വിട്ടയച്ചിരുന്നു. 3 മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ആയിരത്തിലേറെ രാഷ്ട്രീയനേതാക്കളും മറ്റു പ്രമുഖ വ്യക്തികളും കരുതൽ തടങ്കലിലുണ്ട്.
ഇതേസമയം, അജ്മേർ ദർഗയിലെ ആധ്യാത്മിക ആചാര്യൻ സൈനുലബ്ദീൻ അലി ഖാന്റെ നേതൃത്വത്തിലുള്ള 18 അംഗ സൂഫി സംഘം നാളെ മുതൽ 14 വരെ കശ്മീർ സന്ദർശിക്കും. അദ്ദേഹത്തിന്റെ മകൻ നസീറുദീൻ ചിസ്തിയും സംഘത്തിലുണ്ട്. ഒട്ടേറെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും നിജസ്ഥിതി അറിയുന്നതിനാണ് സന്ദർശനമെന്നും അലി ഖാൻ പറഞ്ഞു.
കശ്മീരിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് 2 മാസത്തെ ഇടവേളയ്ക്കുശേഷം നീക്കി. പ്രത്യേക പദവി എടുത്തുകളഞ്ഞ ഉത്തരവിറങ്ങിയ ഓഗസ്റ്റ് 5ന് സഞ്ചാരികളോടും തീർഥാടകരോടും കശ്മീർ വിടാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. സഞ്ചാരികൾക്ക് അധികൃതർ പൂർണ സുരക്ഷ വാഗ്ദാനം ചെയ്തു.