നീതി നടപ്പാകണമെങ്കിൽ മുസ്‌ലിം അവകാശം കൂടി പരിഗണിക്കപ്പെടണം: കോടതി
Mail This Article
ന്യൂഡൽഹി ∙ നിയമവാഴ്ചയോടു പ്രതിബദ്ധതയുള്ള മതനിരപേക്ഷ രാജ്യത്ത് നിയമവിരുദ്ധ നടപടിയിലൂടെ ബാബറി മസ്ജിദ് നഷ്ടപ്പെട്ട മുസ്‌ലിംകളുടെ അവകാശം പരിഗണിക്കാതിരുന്നാൽ നീതി നടപ്പാവില്ലെന്നു സുപ്രീം കോടതി. മസ്ജിദ് നിർമിക്കുന്നതിന് 5 ഏക്കർ ഭൂമി നൽകുന്നതിന്റെ കാരണമായാണ് കോടതി ഇതു വ്യക്തമാക്കിയത്.
കോടതിയുടെ നിരീക്ഷണങ്ങൾ:
∙ 16ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചശേഷം, 1857 നു മുൻപുവരെ അതു തങ്ങളുടെ മാത്രം കൈവശമായിരുന്നുവെന്നു സൂചിപ്പിക്കുന്ന തെളിവുകൾ മുസ്‌ലിം പക്ഷം ലഭ്യമാക്കിയിട്ടില്ല. 1857 ൽ വേലി/ ഇഷ്ടിക മതിൽ നിർമിച്ച ശേഷവും ഹിന്ദുക്കൾ പുറത്തെ മുറ്റത്ത് ആരാധന നടത്തിയതിനു തെളിവുണ്ട്. 1857 നു മുൻപ് അകത്തെ മുറ്റത്ത് ആരാധന നടത്തിയതിനും തെളിവുണ്ട്.
∙ മതിൽ നിർമിക്കപ്പെട്ട ശേഷവും മസ്ജിദ് നിലനിന്നുവെന്നതിനും അവിടെ നമസ്കാരം നടന്നിരുന്നുവെന്നതിനും തെളിവുണ്ട്. നമസ്കരിക്കാനെത്തിയവരെ തടസ്സപ്പെടുത്തിയിരുന്നുവെന്ന് 1949 ഡിസംബറിൽ വഖഫ് ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 1949 ഡിസംബർ 16 െവള്ളിയാഴ്ചയാണ് അവസാനം നമസ്കാരം നടന്നത്.
∙ മുസ്‌ലിംകളെ പുറത്താക്കി സ്ഥലം പിടിച്ചെടുക്കുന്നത് 1949 ഡിസംബർ 22–23 രാത്രിയിലാണ്. അന്നാണ്, അതിക്രമിച്ചു കടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചത്. മുസ്‌ലിംകളെ പുറത്താക്കിയത് നിയമപരമായല്ല, ആരാധനാ സ്ഥലം നിഷേധിക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടിയായിരുന്നു. 450 വർഷം മുൻപു നിർമിച്ച ആരാധനാലയമാണ് നിയമവിരുദ്ധമായി മുസ്‌ലിംകൾക്കു നിഷേധിച്ചത്.
∙ മുസ്‌ലിംകൾ മസ്ജിദ് ഉപേക്ഷിക്കുകയല്ലായിരുന്നു. 1949 ഡിസംബറിൽ അവരെ പുറത്താക്കി കൈവശപ്പെടുത്തിയ മസ്ജിദ്, 1992 ഡിസംബർ 6ന് തകർത്തു. തെറ്റിനു പരിഹാരമുണ്ടാകുന്നുവെന്ന് ഭരണഘടനയുടെ 142ാം വകുപ്പു പ്രയോഗിച്ച് ഈ കോടതി ഉറപ്പാക്കേണ്ടതുണ്ട്.
ഭരണഘടന എല്ലാ വിശ്വാസങ്ങൾക്കും തുല്യത ഉറപ്പാക്കുന്നു. സഹിഷ്ണുതയും സഹവർത്തിത്വവും നമ്മുടെ രാഷ്ട്രത്തിനും ജനത്തിനും മതനിരപേക്ഷതയോടുള്ള പ്രതിബദ്ധയെ പരിപോഷിപ്പിക്കുന്നു.