മസ്ജിദ് ഉയരുക എവിടെ
Mail This Article
അയോധ്യ ∙ സുപ്രീം കോടതി നിർദേശ പ്രകാരം മസ്ജിദ് നിർമിക്കാൻ 5 ഏക്കർ സ്ഥലം അനുവദിക്കുന്നത് എവിടെയെന്നതിൽ ചർച്ചകൾ സജീവം. രാമക്ഷേത്രം നിർമിക്കുന്ന സ്ഥലത്തിനു സമീപം ഇത്രയും സ്ഥലം ലഭ്യമാകാത്തതിനാൽ സരയൂ നദിക്കു മറുകരയിലാകുമോ മസ്ജിദ് എന്നതു സംബന്ധിച്ചാണു മുഖ്യ ചർച്ച.
താൽക്കാലിക ക്ഷേത്രത്തിനടുത്തുള്ളത് തിങ്ങിനിറഞ്ഞ ജനവാസ മേഖലയാണ്. രാമജന്മഭൂമി ന്യാസ് തയാറാക്കിയ മാതൃക പ്രകാരമുള്ള ക്ഷേത്രത്തിനുതന്നെ ഏറെ സ്ഥലം വേണ്ടിവരുമെന്നാണു സൂചന. ഇതു തന്നെയാകുമോ ബന്ധപ്പെട്ട ട്രസ്റ്റ് അംഗീകരിക്കുന്ന മാതൃകയെന്നു വ്യക്തമല്ല. വിധിപ്പകർപ്പ് പഠിച്ച ശേഷമേ അത്തരം കാര്യങ്ങളെക്കുറിച്ചു പറയാനാകൂവെന്നു ഫൈസാബാദ് ജില്ലാ മജിസ്ട്രേട്ട് അനൂജ് ഝാ ‘മനോരമ’യോടു പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുപിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നു കൂടി തുടരും. മദ്യവിൽപന വിലക്ക് 15 വരെ നീട്ടി.