ADVERTISEMENT

ന്യൂഡൽഹി ∙ ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെ സമരം നടത്തിയ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥികൾക്കു േനരേ പൊലീസ് അതിക്രമം. ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർഥികൾ വേദിയുടെ ഗേറ്റ് ഉപരോധിച്ചതോടെ കേന്ദ്ര മാനവശേഷി വകുപ്പു മന്ത്രി രമേശ് പൊക്രിയാൽ 6 മണിക്കൂർ കുടുങ്ങി. ഇതോടെ പൊലീസും അർധസൈനിക വിഭാഗവും വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. വൈകുന്നേരത്തോടെ റോഡ് ഉപരോധം അവസാനിപ്പിച്ചു. ക്യാംപസിനുള്ളിൽ സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചു.

ജെഎൻയു ക്യാംപസിൽ നിന്നു 3 കിലോമീറ്റർ അകലെ എഐസിടിഇ ക്യാംപസിൽ നിശ്ചയിച്ചിരുന്ന ബിരുദദാനച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവായിരുന്നു മുഖ്യാതിഥി. സമരക്കാർ ഉള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടി കർശന സുരക്ഷ ഒരുക്കിയിരുന്നു. 

പ്രതിഷേധക്കാരെ തടയാൻ കിലോമീറ്ററുകൾ മുൻപു ബാരിക്കേഡും തീർത്തെങ്കിലും ഇതു മറികടന്നു പതിനൊന്നരയോടെ വിദ്യാർഥികൾ എഐസിടിഇ കവാടത്തിലെത്തി. ഇതിനകം ചടങ്ങു കഴിഞ്ഞ് ഉപരാഷ്ട്രപതി മടങ്ങി. എന്നാൽ മന്ത്രി അകത്തു കുടുങ്ങി.

ഗേറ്റിനു മുന്നിൽനിന്നു വിദ്യാർഥികളെ നീക്കം ചെയ്യാനുള്ള ശ്രമം കയ്യാങ്കളിയിലെത്തി. ലാത്തിവീശിയ പൊലീസ് ജലപീരങ്കിയും ഉപയോഗിച്ചു. 

വനിതാ പൊലീസുകാർ ഇല്ലാതെ പെൺകുട്ടികളെ ഉൾപ്പെടെ ഒഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം കൂടുതൽ പ്രതിഷേധമുയർത്തി. 

വിദ്യാർഥി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയ കേന്ദ്രമന്ത്രി ആവശ്യങ്ങൾ പരിഗണിക്കുമെന്ന് അറിയിച്ചു. എന്നാൽ, വൈസ് ചാൻസലർ ഡോ. എം. ജഗദീഷ് കുമാർ ചർച്ചയ്ക്കു തയാറായില്ല. 

സർവകലാശാലാ ഹോസ്റ്റലിലെ നിബന്ധനകൾ പരിഷ്കരിച്ചതാണു സമരത്തിനു കാരണം. ഹോസ്റ്റൽ ഫീസ് 300 ഇരട്ടിയായി വർധിപ്പിച്ചെന്നും ഹോസ്റ്റലിൽ എത്തേണ്ട സമയവും ഡ്രസ് കോഡും കർശനമാക്കിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്നാൽ, സമയം, ഡ്രസ് കോഡ് എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണു സർവകലാശാലയുടെ വിശദീകരണം.

സമരത്തിന്  3 കാരണങ്ങൾ

1. ഒരാൾക്കു താമസിക്കാവുന്ന ഹോസ്റ്റൽ മുറിക്ക് പ്രതിമാസം 20 രൂപയായിരുന്നത് 600 രൂപയാക്കി. രണ്ടു പേരുടെ മുറിക്കു 10 രൂപയിൽ നിന്ന് 300 രൂപയും. കൂടാതെ 1700 രൂപ മാസം സർവീസ് ചാർജ്. മുൻപു മെസ് ഫീസ് ഉൾപ്പെടെ ആകെ ചെലവ് 1000–1500 രൂപയേ വരുമായിരുന്നുള്ളൂ. ഹോസ്റ്റലിൽ മെസിലെ നിക്ഷേപം 5500 രൂപയിൽ നിന്നു 12,000 രൂപയാക്കി

2. ഹോസ്റ്റലിൽ എത്തിച്ചേരേണ്ട സമയം രാത്രി 12.30 ആക്കി നിശ്ചയിച്ചു. 

3. ഡൈനിങ് ഹാളിൽ മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്നും നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com