ADVERTISEMENT

ഹൈദരാബാദ് ∙ ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയിൽപെടുത്തിയ ലോറി ഡ്രൈവറും സംഘവും അവരെ പീഡിപ്പിക്കുന്നതിനു മുൻപു മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചെന്നു റിപ്പോർട്ട്. ഇരുപത്താറുകാരിയെ പ്രതികൾ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടർന്നു പെട്രോൾ വാങ്ങി വന്ന് പുലർച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു. 

ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ വ്യാഴാഴ്ച പുലർച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഷംഷാബാദിൽ ബുധനാഴ്ച രാത്രി നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ  മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ പ്രതിഷേധക്കാർ ഷഡ്‍നഗർ പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ചതു സംഘർഷം സൃഷ്ടിച്ചു. പ്രതികൾക്കു നിയമസഹായം നൽകില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിട്ടുണ്ട്. ആരിഫും ശിവയുമാണ് ലോറിയിൽ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാൻ വൈകിയതു കൊണ്ട് അവർ ടോൾ പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ സുഹൃത്തുക്കളായ മറ്റു പ്രതികൾ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേർന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു. 

രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്നു വീട്ടുകാർ പൊലീസിനെ അറിയിച്ചു.

പീഡിപ്പിച്ചു കൊന്ന്, വീട്ടിലേക്കു മടങ്ങി 

veterinary
ഉയരുന്നു പ്രതിഷേധം: ഹൈദരാബാദിലെ ഷംഷാബാദിൽ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു തടിച്ചുകൂടിയ ജനം. ചിത്രം: റോയിട്ടേഴ്സ്

ടോൾ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാർക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നു രാജേന്ദ്രനഗറിലെ ട്രക്ക് ഉടമയായ ശ്രീനിവാസ് റെഡ്ഡിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ആരിഫ് ഉൾപ്പെടെ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു.ലോറി പാർക്ക് ചെയ്ത് അതിന്റെ മറവിലായിരുന്നു പീ‍ഡനം. കൊലപാതകത്തിനു ശേഷം മുഖ്യപ്രതി മുഹമ്മദ് ആരിഫ് കൂട്ടാളികളെ വീടുകളി‍ൽ കൊണ്ടുവിട്ടു. തുടർന്നു നാരായൺപേട്ടിലെ സ്വന്തം വീട്ടിലേക്കു പോയി.

പ്രതിഷേധിച്ചതിനു മർദനം

ന്യൂഡൽഹി ∙ കൊലപാതകത്തിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയ യുവതിക്കു പൊലീസ് മർദനം. പാർലമെന്റിന്റെ രണ്ടാം ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച അനു ദുബെ (24)യ്ക്കാണ് പൊലീസ് അതിക്രമം നേരിടേണ്ടി വന്നത്. സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ ഡിസിപിക്കു നോട്ടിസയച്ചു.

English Summary : Hyderabad Gang Rape : Veterinarian raped several times by culprits and killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com