ADVERTISEMENT

ഹൈദരാബാദിൽ കുറ്റപത്രം നൽകും മുൻപ് വിചാരണ കൂടാതെ നടത്തിയ വധശിക്ഷയെ ജനങ്ങളിലൊരു വിഭാഗം മാത്രമല്ല, മായാവതി മുതൽ ജയ ബച്ചൻ വരെയുള്ള പൊതുപ്രവർത്തകരും സ്വാഗതം ചെയ്തിരിക്കുന്നു. ശരിയായ രീതിയിലുള്ള നിയമപ്രക്രിയ (due process of law) നിലനിന്നാലേ, നിയമവാഴ്ചയും അതുവഴി ജനാധിപത്യവും യാഥാർഥ്യമാകൂ. നിയതമായ ചട്ടക്കൂടിൽ വ്യക്തമായ തത്വങ്ങളുടെ അടിസ്ഥാനത്തിലാണു ക്രിമിനൽ നിയമവ്യവസ്ഥ പ്രവർത്തിക്കേണ്ടത്. അല്ലെങ്കിൽ ആൾക്കൂട്ടവും അധികാരം കയ്യാളുന്നവരും തന്നിഷ്ടമനുസരിച്ചു നിയമം കയ്യിലെടുക്കും. നിർഭാഗ്യവശാൽ ഇന്ത്യ ഇന്ന് ആ അവസ്ഥയിൽ എത്തിയോ?

ഹൈദരാബാദിൽ യുവതിക്കു നേരെ ഉണ്ടായത് ഏറ്റവും ഹീനമായ കുറ്റകൃത്യം തന്നെ. കുറ്റക്കാരെല്ലാം ഉചിത രീതിയിൽ ശിക്ഷ അർഹിക്കുന്നവരായിരുന്നു. എന്നാൽ ഇപ്പോഴത്തേതുപോലെയാണു ശിക്ഷ നടപ്പാക്കുന്നതെങ്കിൽ, അതിനു ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രോത്സാഹനവുമുണ്ടെങ്കിൽ ഇന്ത്യയിൽ ആരുടെയും ജീവൻ സുരക്ഷിതമല്ലെന്ന സ്ഥിതിയാകും.

പൊലീസ് തെരുവിലെ ന്യായാധിപരാണെന്നു പറയാറുണ്ട്. അപാരമായ ക്ഷമയും സഹിഷ്ണുതയും ധൈഷണികതയും ചേരുന്നതാണു ശാസ്ത്രീയ പൊലീസിങ്. അവിടെ കായികബലത്തിനു പോലും വലിയ സ്ഥാനമില്ല. ചിലപ്പോൾ വെടിവയ്പ് പൊലീസിനുള്ള അവകാശമാണെന്നാണു മീനാക്ഷി ലേഖി പാർലമെന്റിൽ പറഞ്ഞത്. ശരിയാണ്, ജനപ്രിയ രാഷ്ട്രീയത്തിൽ ജനാധിപത്യ തത്വങ്ങൾ അപ്രസക്തമായേക്കാം. ഭരണഘടനയും നിയമങ്ങളും വച്ചു വിലയിരുത്താവുന്നതല്ല, സത്യാനന്തര കാല ഇന്ത്യയിലെ സംഭവങ്ങൾ.

ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഹീന കുറ്റകൃത്യങ്ങളിൽ പോലും പൊലീസും നീതിന്യായ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നതു വസ്തുതയാണ്. വാളയാർ കേസ് തന്നെ തെളിവ്. അതുകൊണ്ടു കൂടിയാകാം, വൈകാരികമായി മാത്രം പെരുമാറുന്ന ജനം ഈ വെടിവയ്പിൽ ആഹ്ലാദിക്കുന്നത്. അപ്പോഴും നിയമവാഴ്ചയുടെ വിശ്വാസ്യതയാണു ചോദ്യം ചെയ്യപ്പെടുന്നത്.

പ്രതികളെ വെടിവച്ചു കൊല്ലാനോ പീഡിപ്പിക്കാനോ നിയമപരമായി പൊലീസിന് അധികാരമില്ല. ഏറ്റുമുട്ടൽ കൊലപാതകം എന്നു പറഞ്ഞ് സ്വന്തം നിയമവിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കാനും അവകാശമില്ല. അത്തരം അധികാരം അവർക്കു നൽകിയാൽ രാജ്യം പൊലീസ്‌രാജിലേക്കു കൂപ്പുകുത്തും. പട്ടാളഭരണത്തിനു സമമായ അന്തരീക്ഷമാകും. അതിനാലാകും 2014ൽ പിയുസിഎൽ കേസിൽ, ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ കാര്യത്തിൽ നിർബന്ധമായും അന്വേഷണം ഉണ്ടാകണമെന്നു സുപ്രീം കോടതി വിധിച്ചത്.

മജിസ്റ്റീരിയൽ അന്വേഷണം നടത്തി സമഗ്രചിത്രം മനസ്സിലാക്കണം. ആത്മരക്ഷയ്ക്കായുള്ള വെടിവയ്പുകൾക്കേ, ശിക്ഷാനിയമത്തിലെ 96, 100 വകുപ്പുകളുടെ ആനുകൂല്യം ലഭിക്കൂ. മറ്റു വെടിവയ്പുകളിൽ ആരു മരിച്ചാലും പൊലീസ് നടത്തിയ കൊലപാതകമായേ കണക്കാക്കാനാകൂ. ഹൈദരാബാദിലേത് അതാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണം. നിയമസംവിധാനം തകർന്നാൽ രാജ്യം അരാജകത്വത്തിലേക്ക് അധഃപതിക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

(സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com