ദേവീന്ദർ സിങ്ങിനെതിരെ എൻഐഎ അന്വേഷണം
Mail This Article
ന്യൂഡൽഹി ∙ രണ്ടു ഹിസ്ബുൽ ഭീകരർക്കൊപ്പം ജമ്മു കശ്മീർ ഡിവൈഎസ്പി ദേവീന്ദർ സിങ് അറസ്റ്റിലായ കേസിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. ഹിസ്ബുൽ കമാൻഡറും മുൻ പൊലീസുകാരനുമായ നവീദ് ബാബു, ആസിഫ് റാവുത്തർ, അഭിഭാഷകനായ റാഫി അഹമ്മദ് എന്നിവർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ദേവീന്ദറിനെ ഈ മാസം 11ന് കുൽഗാം ജില്ലയിലെ വാൻപോയിൽ ജമ്മു–ശ്രീനഗർ ദേശീയപാതയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഭീകരരെ ദേവീന്ദർ ജമ്മുവിലേക്കു സുരക്ഷിതമായി കടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജ്യവിരുദ്ധ പ്രവർത്തനം തടയൽ (യുഎപിഎ) നിയമം, ആയുധ നിയമം എന്നിവ അനുസരിച്ചു കേസെടുത്ത് ദേവീന്ദറിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു ലഭിച്ചതിനെ തുടർന്ന് എൻഐഎ കേസ് വീണ്ടും റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദേവീന്ദറിന്റെ നീക്കങ്ങളിൽ പൊലീസിനു നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. ഭീകരവിരുദ്ധ സ്ക്വാഡ് അംഗമായി ധീരതയ്ക്കുള്ള പൊലീസ് ബഹുമതി നേടിയിരുന്നെങ്കിലും പണത്തിനായി ഭീകരരെ സഹായിച്ചിരുന്നതായി അറിഞ്ഞതിനെ തുടർന്ന് മാസങ്ങളായി ഇയാൾ നീരീക്ഷണത്തിലായിരുന്നു.