ദേവീന്ദറിന്റെ ‘കെണി’യുടെ സത്യാവസ്ഥ തേടും; എൻഐഎ സംഘം കശ്മീരിൽ
Mail This Article
ന്യൂഡൽഹി∙ ഭീകരർക്കൊപ്പം കശ്മീരിൽ പിടിയിലായ ഡിവൈഎസ്പി ദേവീന്ദർ സിങിനെ ചോദ്യംചെയ്യാൻ 5 അംഗ എൻഐഎ സംഘം കശ്മീരിലെത്തി. ചോദ്യംചെയ്യലുകൾക്കും തെളിവെടുപ്പിനും ശേഷം ഇയാളെ ഡൽഹിയിലെത്തിക്കും.
കുൽഗാം, ഖാസിഗുണ്ട്, ശ്രീനഗർ എന്നിവിടങ്ങളിൽ സംഘം തെളിവെടുപ്പു നടത്തും. ഹുറീയത്ത് കോൺഫറൻസിനു ഫണ്ട് സംഘടിപ്പിച്ച കേസ് അന്വേഷിച്ച സംഘം തന്നെയാണ് ഈ കേസും അന്വേഷിക്കുന്നതെന്നതാണ് സൂചന. ശ്രീനഗറിൽ ദേവീന്ദറിന്റെ 2 വീടുകളിലും വിമാനത്താവളത്തിലും സംഘം തെളിവെടുക്കും.
ചണ്ഡീഗഡിലേക്ക് ഭീകരവാദികളെ കടത്തിയതു സംബന്ധിച്ച് ദേവീന്ദർ പറയുന്നതിന്റെ സത്യാവസ്ഥയും അന്വേഷിക്കും. പാക്കിസ്ഥാനിലേക്കു കടക്കാനാണ് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സയ്യദ് നഷീദ് മുഷ്താഖ്(നഷീദ് ബാബു), അൽതാഫ് ആസിഫ് എന്നീ ഭീകരരും ഇവരുടെ അഭിഭാഷകനും ഭീകരർക്കു സഹായങ്ങൾ ചെയ്തിരുന്നയാളുമായ ഇർഫാൻ മിർ എന്നിവർ ശ്രമിച്ചതെന്നാണ് ഇപ്പോൾ ദേവീന്ദർ പറയുന്നത്. ഹിസ്ബുൽ ഭീകരരുടെ വലിയ നേതാവിനെ പിടികൂടാനുളള തന്ത്രമായിരുന്നു തന്റേതെന്നാണ് ദേവീന്ദറിന്റെ നിലപാട്.
7 വർഷം മുൻപ് നവീദ് പൊലീസ് ഉദ്യോഗസ്ഥനായി ചേർന്നപ്പോൾ മുതൽ ദേവീന്ദറുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഷോപിയാനിലെ നസ്നീൻപുര സ്വദേശിയായ നവീദ് തന്റെ പ്രദേശത്തു നിന്നു തന്നെയുള്ള ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടാക്കാനാണ് പരിചയപ്പെട്ടത്. പിന്നീട് ദേവീന്ദറിന്റെ വിശ്വസ്തനായി. ഭീകരരുടെ നീക്കങ്ങളെക്കുറിച്ചും മറ്റും വിവരം നൽകിയാണു തുടങ്ങിയത്. പിന്നീട് ഭീകരബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിൽ ദേവീന്ദറിന്റെ കൂട്ടാളിയായി എന്നും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.