അയോഗ്യത: സ്പീക്കറുടെ അധികാരം ഒഴിവാക്കരുതോ എന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി ∙ നിയമ നിർമാണ സഭകളിലെ അംഗങ്ങളെ അയോഗ്യരാക്കാൻ സ്പീക്കർക്കുള്ള അധികാരം എടുത്തുകളയുന്നതിനെക്കുറിച്ച് പാർലമെന്റ് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്പീക്കർ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി തുടരുന്നതാണു കോടതി ഉന്നയിച്ച പ്രശ്നം.
അയോഗ്യതാ വിഷയം പരിഗണിക്കാൻ, സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയോ മുൻ ഹൈക്കോടതി ജഡ്ജിയോ അധ്യക്ഷനായ സ്ഥിരം ട്രൈബ്യൂണലോ മറ്റേതെങ്കിലും സ്വതന്ത്ര സംവിധാനമോ ഏർപ്പെടുത്താൻ ഭരണഘടനാ ഭേദഗതി ചെയ്യുന്നത് പാർലമെന്റ് ആലോചിക്കണം – ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരമൊരു സംവിധാനമുണ്ടെങ്കിൽ വേഗത്തിലും നിഷ്പക്ഷമായും തീരുമാനമുണ്ടാകും.
മണിപ്പുരിലെ വനം വകുപ്പു മന്ത്രി ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന അപേക്ഷയിൽ സ്പീക്കർ തീരുമാനമെടുക്കാത്തതു ചോദ്യം ചെയ്ത് കോൺഗ്രസ് എംഎൽഎ ഫജുർ റഹീമും മറ്റും നൽകിയ ഹർജി തീർപ്പാക്കിയുള്ള വിധിയിലാണ് സ്പീക്കറുടെ അധികാരം ഒഴിവാക്കുന്നതിനെക്കുറിച്ചു പരാമർശമുണ്ടായത്.
കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ശ്യാംകുമാർ പിന്നീട് ബിജെപിയിൽ ചേർന്ന് മന്ത്രിയായി. സ്പീക്കർ 4 ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും അതുണ്ടായില്ലെങ്കിൽ ഹർജിക്കാർക്കും വീണ്ടും കോടതിയെ സമീപിക്കാമെന്നും വിധിയിൽ വ്യക്തമാക്കി.