ADVERTISEMENT

ന്യൂഡൽഹി ∙ സഹകരണ സംഘങ്ങൾക്ക് കോർപറേറ്റ് മേഖലയ്ക്കു തുല്യമായ പരിഗണനയാണ് ബജറ്റിലൂടെ ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചിട്ടുള്ളത്. ഇളവുകളുടെ ആനുകൂല്യം വേണ്ടെന്നുവച്ചാൽ, സഹരണ സംഘങ്ങളും ഇനി 22% നികുതിയും 10% സർചാർജും 4% സെസും നൽകിയാൽ മതി. നിലവിൽ നികുതി 30 ശതമാനമാണ്. 

നികുതി ഭാരം കുറയ്ക്കുന്നതിനുള്ള മാർഗമായിരുന്ന ഓൾട്ടർനേറ്റ് മിനിമം നികുതി (എഎംടി), വ്യവസ്ഥയിൽ നിന്ന് സഹകരണ മേഖലയെ ഒഴിവാക്കാനും നിർദേശമുണ്ട്. കോർപറേറ്റ് മേഖലയ്ക്കുണ്ടായിരുന്ന മിനിമം ഓൾട്ടർനേറ്റ് നികുതി (എംഎടി) വ്യവസ്ഥ നേരത്തെ ഒഴിവാക്കി. ഇതിലൂടെയും കോർപറേറ്റ് – കോ–ഓപ്പറേറ്റിവ് മേഖലകൾക്ക് തുല്യ പരിഗണയെന്ന സ്ഥിതിയായി. 

ആദായ നികുതി നൽകുന്നവർക്കു നിർദേശിച്ചതുപോലെയുള്ളതാണ് ഇളവുകൾ വേണ്ടെന്നുവച്ചാൽ 22% നികുതിയെന്ന് സഹകരണ സംഘങ്ങൾക്കുള്ള പുതിയ വ്യവസ്ഥ. ഗുണകരമെന്നു പറയുമ്പോഴും, ഇതിലൂടെയുള്ള ലാഭം, നിക്ഷേപങ്ങൾക്കുള്ള പ്രീമിയം ഇനത്തിൽ നഷ്ടപ്പെടുമെന്ന വിലയിരുത്തലുണ്ട്. നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് 1 ലക്ഷം രൂപയിൽനിന്ന് 5 ലക്ഷം രൂപയാക്കാനാണ് ബജറ്റ് നിർദേശം. അപ്പോൾ, ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷനു സഹകരണ ബാങ്കുകൾ കൂടുതൽ പ്രീമിയം നൽകേണ്ടിവരും. 

ബാങ്കിങ് നിയന്ത്രണം :  സഹകരണ ബാങ്കുകളുടെ പ്രവർത്തന ഭദ്രതയ്ക്ക് ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി െചയ്യണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഈ ശുപാർശ നടപ്പാക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, ഓർഡിനൻസിലൂടെ നിയമഭേദഗതി വേണമെന്നും നിർദേശമുണ്ടായിരുന്നു. 

റിസർവ് ബാങ്ക് നൽകിയിട്ടുള്ള പ്രധാന നിർദേശങ്ങളും ഉദ്ദേശിക്കുന്ന നടപടികളും ഇവയാണ്: 

∙ നിലവിൽ രാജ്യത്ത് 1551 അർബൻ സഹകരണ ബാങ്കുകളുണ്ട് (യുസിബി). ഇവയിൽ, വലിയ ബാങ്കുകളെ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുക, മറ്റുള്ളവ സഹകരണ റജിട്രാർമാരുടെ നിയന്ത്രണത്തിൽ നിലനിർത്തുക. 

∙വായ്പ വിതരണത്തിൽ കർശന നിയന്ത്രണം 

∙യുസിബികളുടെ ലയനം പ്രോത്സാഹിപ്പിക്കുക. ചെലവു കുറയ്ക്കാനും മൂലധനത്തിന്റെ മെച്ചപ്പെട്ട വിനിയോഗത്തിനും ഇതു സഹായിക്കും. സ്വമേധയാ ലയനത്തിനു തയാറാകുന്ന യുസിബികൾക്ക് ആനുകൂല്യങ്ങൾ. 

∙ബാങ്കിങ് മെച്ചപ്പെട്ട രീതിയിൽ നടത്താൻ യുസിബികളുടെ ഡയറക്ടർമാർക്ക് കൂടുതൽ പ്രാപ്തി വേണം. ഇതിന് റിസർവ് ബാങ്ക് മാർഗരേഖ. 

∙വായ്പയും മൂലധന സഹായവും ലഭ്യമാക്കൽ, ഐടി ശൃംഖല തുടങ്ങിയവയ്ക്കായി എല്ലാ യുസിബികൾക്കുമായി സംരംഭം. യുസിബികളിലെ തട്ടിപ്പു തടയാൻ കേന്ദ്രീകൃത രജിസ്ട്രി. 

പൊലീസിനുള്ള വിഹിതവും വെട്ടിക്കുറച്ചു

ന്യൂഡൽഹി∙ സംസ്ഥാന പൊലീസ് സേനകളുടെ നവീകരണത്തിനുള്ള തുക വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തവണ അനുവദിച്ചതിനെക്കാൾ 155 കോടി രൂപയുടെ കുറവാണ് ഇത്തവണത്തെ വിഹിതത്തിലുള്ളത്.

സേനകളുടെ ആധുനികവൽക്കരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 784.53 കോടി രൂപ; കഴിഞ്ഞ തവണ ഇത് 939.79 കോടി.മാവോയിസ്റ്റ് ബാധിത ജില്ലകളുള്ള സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ ശക്തിപ്പെടുത്തുന്നതിനുള്ള തുകയും കുറച്ചു. കഴിഞ്ഞ തവണ 3215 കോടി അനുവദിച്ചപ്പോൾ ഇക്കുറി 2377 കോടി മാത്രം; 838 കോടി രൂപ കുറവ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാവൽ സേനയായ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിനുള്ള (എസ്പിജി) ബജറ്റ് വിഹിതം ഉയർത്തി. എസ്പിജിക്ക് 592.55 കോടി ബജറ്റിൽ അനുവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com