ഒമർ അബ്ദുല്ലയുടെ തടവ്: കശ്മീർ ഭരണകൂടത്തിനു നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്എ) തടവിലാക്കിയതു ചോദ്യം ചെയ്ത് സഹോദരി സാറ അബ്ദുല്ല പൈലറ്റ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ജമ്മു കശ്മീർ ഭരണകൂടത്തിനു സുപ്രീം കോടതി നോട്ടിസ്. ഹർജി അടുത്ത മാസം 2നു പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആദ്യം ക്രിമിനൽ നടപടി ചട്ടത്തിലെ 107ാം വകുപ്പു ചുമത്തി 6 മാസത്തിലേറെ തടവിൽവച്ച ശേഷം, കഴിഞ്ഞ 5നാണ് പിഎസ്എ ചുമത്തിയതെന്ന് ഹർജിക്കാരിക്കു വേണ്ടി കപിൽ സിബൽ വാദിച്ചു. തികച്ചും നിയമവിരുദ്ധമാണ് നടപടി. ഒമർ അബ്ദുല്ല, പൊതു ക്രമത്തിന് ഭീഷണിയുണ്ടാക്കുന്ന സാഹചര്യമില്ല. ഹൈക്കോടതിയിൽ ഇതേ വിഷയത്തിൽ ഹർജിയില്ലെന്നും സിബൽ വ്യക്തമാക്കി.
15 ദിവസത്തിനുശേഷം ഹർജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞപ്പോൾ, വിഷയം വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ചതും ഹർജി ഹേബിയസ് കോർപസാണെന്നും അടുത്തയാഴ്ച പരിഗണിക്കണമെന്നും സിബൽ വാദിച്ചു. ‘ഇത്രയും നാൾ കാത്തിരുന്നതല്ലേ, 15 ദിവസംകൂടി കാത്തിരിക്കുക’യെന്നു കോടതി മറുപടി നൽകി.
English Summary: Top Court Notice To J&K On Plea By Omar Abdullah's Sister For His Release