അധോലോക ഗുണ്ട രവി പൂജാരിയെ ഇന്നെത്തിക്കും
Mail This Article
ബെംഗളൂരു ∙ ദക്ഷിണാഫ്രിക്കയിൽ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ (52) ഇന്ന് ഇന്ത്യയിൽ എത്തിക്കും. കഴിഞ്ഞ വർഷം സെനഗലിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങി ദക്ഷിണാഫ്രിക്കയിലേക്കു കടക്കുകയായിരുന്നു. അവിടെ നിന്ന്, ഇന്ത്യയിലെ റിസർച് ആൻഡ് അനാലിസിസ് വിങ്ങും (റോ) സെനഗൽ പൊലീസും ചേർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
പാരിസ് വഴി എയർ ഫ്രാൻസ് വിമാനത്തിൽ ഇന്നു പുലർച്ചെ ഇന്ത്യയിലെത്തിക്കുമെന്ന് റോ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മുംബൈ അധോലോകത്തിലെ ഛോട്ടാ രാജൻ സംഘാംഗമായിരുന്ന രവി പൂജാരിക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെ ഇരുന്നൂറോളം കേസുകളാണുള്ളത്. കർണാടകയിലെ ഉഡുപ്പി സ്വദേശിയാണ്.
സ്കൂളിൽ തോറ്റു പുറത്തായതിനെത്തുടർന്നു മുംബൈയിൽ ഹോട്ടൽ ജോലിക്കാരനായെത്തിയ രാജൻ, ചെറിയ കുറ്റകൃത്യങ്ങളിലൂടെയാണു ഗുണ്ടാസംഘത്തിലെത്തിയത്. പിന്നീട് അധോലോകത്തിന്റെ ഭാഗമായി. രണ്ടായിരത്തിൽ ഛോട്ടാ രാജനുമായി പിരിഞ്ഞു ദുബായിലേക്കു കടന്നു. അവിടെ നിന്നാണു പിന്നീടു മുംബൈയിലെ തന്റെ സംഘത്തെ നിയന്ത്രിച്ചിരുന്നത്.
അന്തോണി ഫെർണാണ്ടസ് എന്ന പേരിലുള്ള വ്യാജപാസ്പോർട്ട് 2019ൽ ഇയാളിൽ നിന്നു പിടിച്ചെടുത്തിരുന്നു. ഇന്റർപോളിന്റെ 13 റെഡ് കോർണർ നോട്ടിസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.