ഇന്ത്യൻ ടച്ചുള്ള വേഷത്തിൽ തിളങ്ങി മെലനിയ; ഇന്ത്യ‘വണ്ടർഫുൾ’: ഇവാൻക
Mail This Article
അഹമ്മദാബാദ് ∙ നമസ്തേ ട്രംപ് ചടങ്ങിൽ താരമായി ‘ഫ്ലോട്ടസ്’. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പത്നി മെലനിയ ആണ് ഇന്നലെ താരശോഭയിൽ തിളങ്ങിയത്. ഫസ്റ്റ് ലേഡി ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് (ഫ്ലോട്ടസ്) എന്നാണു യുഎസിലെ പ്രഥമ വനിതയെ വിശേഷിപ്പിക്കുന്നത്.
വെള്ള ജംപ് സ്യൂട്ട് അണിഞ്ഞെത്തിയ മെലനിയയുടെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫ്രഞ്ച് അമേരിക്കൻ ഡിസൈനർ ഹെർവ് പെയർ ആണു വേഷം രൂപകൽപന ചെയ്തത്.
മുൻ മോഡൽ കൂടിയായ മെലനിയ സന്ദർശനത്തിനായി ഇന്ത്യൻ വസ്ത്രം തിരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
പാശ്ചാത്യ വസ്ത്രത്തിലും പക്ഷേ, മെലനിയ ഇന്ത്യൻ ‘ടച്ച്’ ചേർത്തുവച്ചു. വസ്ത്രത്തിനൊപ്പം അരയിൽ കെട്ടിയ പച്ച നിറത്തിലുള്ള ബ്രൊക്കേഡിനാണ് ഇന്ത്യയുമായി ബന്ധമുള്ളത്.
പാരിസിൽ കണ്ടെത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ വസ്ത്രത്തിൽനിന്നാണു ബ്രൊക്കേഡിനുള്ള പച്ച പട്ടും സ്വർണ മെറ്റാലിക് നൂലും വേർതിരിച്ചെടുത്തതെന്ന് സമൂഹ മാധ്യമത്തിൽ ഹെർവ് വെളിപ്പെടുത്തി. വസ്ത്രത്തിന്റെ രേഖാചിത്രവും അദ്ദേഹം പങ്കുവച്ചു.
ഇവാൻക പറഞ്ഞു: ‘വണ്ടർഫുൾ’
ന്യൂഡൽഹി ∙ യുഎസ് സീക്രട്ട് സർവീസിന്റെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്നു ജനക്കൂട്ടത്തിലേക്കിറങ്ങി ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക. മൊട്ടേര സ്റ്റേഡിയത്തിലെ ചടങ്ങിൽ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസംഗിച്ച ശേഷമാണ് ഇവാൻക ജനത്തിനിടയിലേക്കിറങ്ങിയത്.
സുരക്ഷാ സേന പാഞ്ഞെത്തിയെങ്കിലും ജനങ്ങൾക്കൊപ്പം ഇവാൻക സെൽഫിയെടുത്തു. നടന്നുനീങ്ങവേ മാധ്യമപ്രവർത്തകരിലൊരാൾ ചോദിച്ചു: ‘എങ്ങനെയുണ്ട് ഇന്ത്യൻ സന്ദർശനം?’. ഉടനെത്തി ഇവാൻകയുടെ മറുപടി: ‘വണ്ടർഫുൾ!’.2017 ൽ ആഗോള സംരംഭകത്വ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇവാൻക ഹൈദരാബാദിലെത്തിയിരുന്നു.