ADVERTISEMENT

ന്യൂഡൽഹി∙ യുഎസിൽ നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വീണ്ടും വിജയിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ജയിച്ചാൽ ഓഹരി വിപണി ആയിരക്കണക്കിനു പോയിന്റുകൾ കുതിച്ചുചാടുമെന്ന് ഇന്ത്യയിലെ പ്രമുഖ ബിസിനസുകാരുമായുള്ള കൂടിക്കാഴ്ചയിയിൽ ട്രംപ് പറഞ്ഞു. എന്നാൽ, താൻ തോറ്റാൽ മുൻപെങ്ങുമില്ലാത്ത വിധം വിപണി തകരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വ്യവസായങ്ങൾക്ക് ‌നിയന്ത്രണങ്ങൾ നീക്കും

പല വ്യവസായങ്ങൾക്കും യുഎസ്സിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ എടുത്തുകളയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.യുഎസിൽ വൻതോതിൽ നിക്ഷേപമുള്ള വ്യവസായികളിൽ പലരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ‘ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്, പലതും മാറേണ്ടതുണ്ട്. എന്നാൽ ഇതിന് നിയമപരമായ പ്രക്രിയയുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ നീക്കിയത് ഞാനാണ്. മറ്റൊരു പ്രസിഡന്റും ഇത്രയും ഇളവ് നൽകിയിട്ടില്ല. ’ – ട്രംപ് പറഞ്ഞു.

കഴിഞ്ഞ തവണ ഞാൻ വിജയിച്ചതു കൊണ്ടു മാത്രമാണ് അലുമിനിയം വ്യവസായം രക്ഷപ്പെട്ടത്. സ്റ്റീൽ വ്യവസായവും അന്ത്യശ്വാസം വലിക്കുന്ന നിലയായിരുന്നു – ട്രംപ് അവകാശപ്പെട്ടു.

നിക്ഷേപം ആകർഷിക്കാൻ യുഎസ് ഇന്റർനാഷനൽ ട്രേഡ് കോ ഓപ്പറേഷൻ ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് താൻ അനുകൂലമാണെങ്കിലും പരിസ്ഥിതിവാദികൾ കാരണം പല വ്യവസായങ്ങളും തുടങ്ങാൻ തടസ്സം നേരിടുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

ലക്ഷ്മി മിത്തൽ , അനിൽ അഗർവാൾ ( വേദാന്ത ഗ്രൂപ്പ്), മുകേഷ് അംബാനി ( റിലയൻസ്), എൻ. ചന്ദ്രശേഖരൻ ( ടാറ്റാ സൺസ്), കുമാരമംഗലം ബിർള, ആനന്ദ് മഹീന്ദ്ര, ബാബാ കല്യാണി , ഉദയ് ശങ്കർ, ഗൗതം അഡാനി , സലീൽ പരേഖ് തുടങ്ങിയവർ പങ്കെടുത്തു.

റഷ്യൻ ഇടപെടൽ ഇല്ല

തിരഞ്ഞെടുപ്പിൽ തന്നെ ജയിപ്പിക്കാൻ ഒരു രാജ്യവും ഇടപെടുന്നില്ലെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. വിജയത്തിനായി റഷ്യ ഇടപെടുന്നുണ്ടെന്ന യുഎസ് ഇന്റിലിജൻസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

സഹകരണം ഇങ്ങനെ 

ന്യൂഡൽഹി ∙ ഇന്ത്യയും യുഎസും തമ്മിൽ ധാരണയായത്: ലഹരിമരുന്ന് തടയാൻ സംയുക്ത പ്രവർത്തക സംഘമുണ്ടാക്കും. 

ഇന്ത്യയിൽ 6 ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ ഇന്ത്യയുടെ ആണവോർജ കോർപറേഷനും യുഎസിന്റെ വെസ്റ്റിങ്ഹൗസ് ഇലക്ട്രിക് കമ്പനിയുമായി  കരാർ ഉടൻ. 

ഇന്തോ– പസഫിക് മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യൻ സേനയുടെ പിന്തുണ മോദിയും, യുഎസിന്റെ  സൈനിക സാങ്കേതികവിദ്യ കൈമാറുമെന്ന ഉറപ്പ് ട്രംപും വ്യക്തമാക്കി. 

മാനസികപ്രശ്നങ്ങളുള്ളവരുടെ പരിചരണത്തിന് യുഎസിലെ മികച്ച രീതികൾ സ്വീകരിക്കുന്നതിന് ധാരണാപത്രം. പരമ്പരാഗത ഇന്ത്യൻ ചികിത്സാരീതികളും ഒൗഷധങ്ങളും യുഎസിൽ വിപണിയിലെത്തിക്കും. 

ജനറിക് ഒൗഷധങ്ങളുടെ ഉൽപാദനത്തിലെ മികച്ച രീതികൾ പങ്കുവച്ച്, വിപ‌ണി സാന്നിധ്യം വർധിപ്പിക്കാൻ ധാരണ. 

ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) കണ്ടെയ്നറുകളിലൂടെ വിതരണം െചയ്യാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ, എക്സോൺ മൊബീൽ ഇന്ത്യ, യുഎസിലെ ചാർട്ട് ഇൻഡസ്ട്രീസ് എന്നിവ സഹകരിക്കും.കണ്ടെയ്നറുകൾ വഴി വാതകം എത്തിക്കുന്നതിന് യുഎസ് കമ്പനിയുടെ സഹകരണം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com