ബന്ധുക്കൾ അപേക്ഷ നൽകി; മൃതദേഹം വിട്ടുകൊടുത്തു
Mail This Article
ന്യൂഡൽഹി ∙ നിർഭയക്കേസിലെ പ്രതികളുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെയാണു മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തത്. കഴുമരത്തിലേറി അരമണിക്കൂറിനു ശേഷം ജയിൽ മെഡിക്കൽ ഓഫിസർ മരണം സ്‌ഥിരീകരിച്ചു.
അക്ഷയ് കുമാർ സിങ്ങിന്റെ മൃതദേഹം ബിഹാറിലെ ഔറംഗാബാദിലേക്കു കൊണ്ടുപോയി. മുകേഷിന്റെ മൃതദേഹം രാജസ്ഥാനിലാണു സംസ്കരിക്കുക. വിനയ് ശർമ, പവൻ കുമാർ ഗുപ്ത എന്നിവരുടേത് ഡൽഹി ആർകെ പുരം രവിദാസ് ക്യാംപിലെ വീടുകളിലേക്കു കൊണ്ടുപോയി.
മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റിയപ്പോഴും പോസ്റ്റ്മോർട്ടം സമയത്തുമെല്ലാം കർശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. മോർച്ചറി പരിസരത്തു ബന്ധുക്കളെയും ആശുപത്രി ജീവനക്കാരെയുമല്ലാതെ ആരെയും പ്രവേശിപ്പിച്ചില്ല.
2014 ലെ സുപ്രീം കോടതി ഉത്തരവിനു ശേഷമാണു തൂക്കിലേറ്റിയവരുടെ പോസ്റ്റ്മോർട്ടം നിർബന്ധമാക്കിയത്. അപേക്ഷ നൽകിയാൽ മാത്രമേ മൃതദേഹം വിട്ടുനൽകൂ. പ്രതിഷേധവും മറ്റും നടത്തില്ല എന്ന ഉറപ്പ് രേഖാമൂലം നൽകണം.
പ്രതിയുടെ അഭിഭാഷകന് നേരെ കയ്യേറ്റശ്രമം
ന്യൂഡൽഹി ∙ നിർഭയക്കേസ് പ്രതികളുടെ അഭിഭാഷകൻ എ.പി. സിങ്ങിനു നേരെ കയ്യേറ്റ ശ്രമം. ഇന്നലെ പുലർച്ചെ സുപ്രീം കോടതിയിൽ അവസാന ഹർജിയും തള്ളിയതിനു പിന്നാലെ പുറത്തിറങ്ങിയപ്പോഴാണ് ഒരു അഭിഭാഷക ചെരിപ്പൂരി അടിക്കാൻ ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന മറ്റ് അഭിഭാഷകർ ചേർന്ന് ഇവരെ പിടിച്ചുമാറ്റി.
English Summary: Nirbhaya case culprits body handed over to relatives