ശിവരാജ് സിങ് ചൗഹാൻ വിശ്വാസ വോട്ട് നേടി
Mail This Article
ഭോപാൽ ∙ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാർ വിശ്വാസ വോട്ടു നേടി. കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ച സഭയിൽ ശബ്ദവോട്ടോടെ സർക്കാർ വോട്ടെടുപ്പിൽ ജയിച്ചു. ബിഎസ്പിയുടെ 2 എംഎൽഎമാരും ഒരു എസ്പി എംഎൽഎയും 2 സ്വതന്ത്രരും പിന്തുണച്ചു. 2 സ്വതന്ത്ര എംഎൽഎമാർ എത്തിയില്ല. സ്പീക്കർ എൻ.പി. പ്രജാപതി രാജിവച്ച സാഹചര്യത്തിൽ സീനിയർ ബിജെപി എംഎൽഎ ജഗദീഷ് ദേവ്ദ അധ്യക്ഷനായി. കൊറോണ ഭീഷണിയെത്തുടർന്ന് സഭ 27 വരെ നീട്ടിവച്ചു.
ഭൂരിപക്ഷം തെളിയിക്കാൻ 104 വോട്ടാണ് ബിജെപിക്ക് വേണ്ടിയിരുന്നത്. 112 പേരുടെ പിന്തുണ ലഭിച്ചതായി ബിജെപി നേതാവ് നരോത്തം മിശ്ര പറഞ്ഞു. മറ്റു മന്ത്രിമാരെ തിരഞ്ഞെടുത്തിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് രാജിവച്ച കോൺഗ്രസ് വിമതർക്ക് ഉപമുഖ്യമന്ത്രി പദം കിട്ടിയേക്കും. ചുമതലയേറ്റതിനു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെയുള്ള വ്യാജരേഖ കേസ് സർക്കാർ പിൻവലിച്ചു.
സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി കമൽനാഥ്, ശിവരാജ് സിങ് ചൗഹാനെ സന്ദർശിച്ചു. വിശ്വാസ വോട്ടെടുപ്പിനായി സഭ ചേരുന്ന കാര്യം അറിയിച്ചിരുന്നില്ലെന്ന് കമൽനാഥ് പറഞ്ഞു. ചീഫ് സെക്രട്ടറിയായി ഇഖ്ബാൽ സിങ് ബെയ്ൻസിനെ നിയമിച്ചു.