നാവികർക്കിടയിൽ കോവിഡ് പടരാതിരിക്കാൻ മുൻകരുതൽ ശക്തമാക്കി നാവികസേന
Mail This Article
ന്യൂഡൽഹി ∙ യുദ്ധക്കപ്പലുകളിലെ നാവികർക്കിടയിൽ കോവിഡ് പടരാതിരിക്കാൻ മുൻകരുതൽ ശക്തമാക്കി. സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നു നാവികസേന നിർദേശിച്ചു. യുഎസ് യുദ്ധക്കപ്പലിലെ നാവികർക്കിടയിൽ രോഗം പടർന്നുപിടിച്ച സാഹചര്യത്തിലാണിത്.
അടിയന്തര ഘട്ടങ്ങളിലല്ലാതെ മറ്റു രാജ്യങ്ങളിൽ കപ്പൽ നങ്കൂരമിടരുതെന്നാണു നിർദേശം. ഇന്ധനം നിറയ്ക്കാനും അവശ്യ ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കാനും മറ്റു രാജ്യങ്ങളിലിറങ്ങുന്നവർ സുരക്ഷാ കിറ്റ് നിർബന്ധമായും ധരിക്കണം. യൂറോപ്യൻ രാജ്യങ്ങളിൽ ഒരുകാരണവശാലും കപ്പൽ അടുപ്പിക്കരുത്. കരയിൽ തിരിച്ചെത്തുന്ന നാവികർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
ചെറുക്കാൻ 8500 ആർമി ഡോക്ടർമാർ
ന്യൂഡൽഹി ∙കോവിഡിനെ ചെറുക്കാൻ 8500 കരസേനാ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ 25,000 എൻസിസി കെഡറ്റുകളെയും നിയോഗിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംയുക്ത സേനാ മേധാവിയും കര, നാവിക, വ്യോമ സേനാ മേധാവികളും സ്ഥിതിഗതികൾ വിലയിരുത്തി. 3 സേനകളുടെയും ആശുപത്രികളിലായി 9000 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്.
കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനു പിഴയിടരുത്
ന്യൂഡൽഹി∙ ലോക്ഡൗൺ കഴിയുന്നതുവരെ കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പിഴകളും മറ്റും ഒഴിവാക്കണമെന്ന് ഷിപ്പിങ് മന്ത്രാലയം തുറമുഖങ്ങൾക്കും ഷിപ്പിങ് കമ്പനികൾക്കും ഏജന്റുമാർക്കും നിർദേശം നൽകി. ഏപ്രിൽ 14 വരെ പിഴകൾ, ഡെമറേജ്, അധിക ഫീസ്, അധിക വാടക എന്നിവ ചുമത്തരുത്.