ധാരാവി കോവിഡ് മരണം: നെഞ്ചുരുകി മുംബൈ
Mail This Article
മുംബൈ∙ ധാരാവിയിലെ കോവിഡ് മരണം പിടിച്ചുലച്ചിരിക്കുന്നത് മുംബൈയുടെ ധൈര്യത്തെ. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ഇവിടെ ജനസംഖ്യ 10 ലക്ഷത്തിലേറെ. അനൗദ്യോഗിക കണക്ക് അതിലും എത്രയോ കൂടുതൽ.
സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം കേൾക്കുമ്പോൾ അത് എങ്ങനെ നടപ്പാക്കുമെന്ന നിസ്സഹായതയിലാണ് ഈ ചേരിയിലെ പാവങ്ങൾ. ഇടുങ്ങിയ കുടിലുകളിൽ അഞ്ചോ, ആറോ പേർ തിങ്ങിക്കൂടി കഴിയുന്ന ആയിരക്കണക്കിനു താമസകേന്ദ്രങ്ങൾ. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സ്പർശിക്കുമ്പോഴോ പകരാവുന്ന കൊറോണ വൈറസിനെ ഇവിടെ അകലെ നിർത്താൻ ഒരു ശാസ്ത്രത്തിനും കഴിയില്ലെന്നതാണു മുംബൈയുടെ ആധിക്കു കാരണം. ‘ഹോം ക്വാറന്റീൻ’ എന്നാൽ ധാരാവിയിൽ വെറും സങ്കൽപം മാത്രം. കണക്കിലുള്ള കുടിലുകളുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിനടുത്താണ്. ആയിരക്കണക്കിനു കുടിൽ വ്യവസായങ്ങളുമുണ്ട്. സമൂഹവ്യാപനം ഉണ്ടായാൽ ഒരുപക്ഷേ കാര്യങ്ങൾ കൈവിട്ടുപോകും.
പ്രധാന റോഡുകളിലൂടെ മാത്രമേ വാഹനങ്ങളെത്തൂ. തുടർന്ന് കുടിലുകൾക്കിടയിലൂടെ ഇടുങ്ങിയ വഴികൾ. അതിനു മുന്നിൽ കുത്തിയിരുന്നു മുറുക്കാൻ ചവയ്ക്കുകയും തുപ്പുകയും ചെയ്യുന്നവരെ കാണാം. കുട്ടികൾ ഒാടിക്കളിക്കുന്നതും വീട്ടമ്മമാർ ഭക്ഷണം പാചകം ചെയ്യുന്നതുമൊക്കെ ഇതിനിടെ കിട്ടുന്ന സ്ഥലത്ത് . വെള്ളവും വായുവുമെല്ലാം മലിനം. ആളുകൾ പുറത്തിറങ്ങുന്നതു തടയാൻ നിരന്തരം റോന്തു ചുറ്റുകയാണ് പൊലീസ്.
‘‘ജോലിയും കൂലിയും ഇല്ലാതെ എങ്ങനെ ജീവിക്കും എന്നു ചോദിക്കുന്നവർക്ക് കോവിഡിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കലും അടക്കിയിരുത്തലുമാണ് ഏറ്റവും വലിയ വെല്ലുവിളി’’ - ധാരാവിയിലെ മുനിസിപ്പൽ കോര്‍പറേറ്ററും ഇരിങ്ങാലക്കുട സ്വദേശിയുമായ ജഗദീഷ് (ശിവസേന) പറയുന്നു. ചേരിയിൽ അണുനാശിനി തളിക്കുന്നുണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ .