മാനസരോവറിനു പുതിയ പാത: പ്രതിഷേധവുമായി നേപ്പാൾ
Mail This Article
ന്യൂഡൽഹി∙ കൈലാസ മാനസരോവർ തീർഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമിച്ചതിൽ നേപ്പാളിന്റെ പ്രതിഷേധം. അതിർത്തിയിലെ തർക്കമേഖലയിൽ റോഡ് നിർമിച്ച ഇന്ത്യൻ നടപടി അപലപനീയമാണെന്നു നേപ്പാൾ വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ പറയുന്നു. അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന ധാരണയ്ക്കു വിരുദ്ധമാണ് ഇന്ത്യൻ നടപടിയെന്നും കുറ്റപ്പെടുത്തി.
ലിപുലേഖ് ചുരത്തിന്റെ തെക്കേ അറ്റത്തുള്ള കാലാപാനി എന്ന പ്രദേശം തങ്ങളുടെ അധികാരപരിധിയിലാണെന്നാണ് നേപ്പാളിന്റെ വാദം. ഇന്ത്യ – നേപ്പാൾ – ടിബറ്റ് അതിർത്തിയിലെ മുക്കവലയാണിത്. ഇന്ത്യയുടെ അധികാരമേഖലയിലാണു റോഡ് നിർമിച്ചതെന്നും മുൻപേയുള്ള തീർഥാടന പാതയാണിതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
നവംബറിൽ കാലാപാനിക്കു മേൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നടത്തിയ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. പ്രദേശത്തു സേനാ സാന്നിധ്യം ശക്തമാക്കുന്നത് പരിഗണനയിലുണ്ട്. നേപ്പാളിനെ മുന്നിൽ നിർത്തി പ്രശ്നങ്ങളുണ്ടാക്കുന്നതിൽ ചൈനയുടെ പങ്കും ഇന്ത്യ സംശയിക്കുന്നു.