9 അതിഥി തൊഴിലാളികൾ കിണറ്റിൽ മരിച്ച നിലയിൽ
Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിലെ വാറങ്കലിൽ ഒരു കുടുംബത്തിലെ 6 പേർ ഉൾപ്പെടെ 9 അതിഥി തൊഴിലാളികളെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പരുത്തി ബാഗ് തുന്നുന്ന ജോലി ചെയ്തുവന്നിരുന്ന ബംഗാൾ സ്വദേശി ആലം, ഭാര്യ നിഷ, മക്കളായ സൊഹാലി, ഷബാദ്, മകൾ, 3 വയസ്സുള്ള കൊച്ചുമകൻ, ത്രിപുര സ്വദേശി ഷക്കീൽ അഹമ്മദ്, ബിഹാറുകാരായ ശ്രീറാം, ശ്യാം എന്നിവരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങളിൽ പരുക്കുകൾ ഒന്നും കാണാനില്ല. ആത്മഹത്യ ആണോയെന്നും അന്വേഷിക്കുന്നു.
കരിമാബാദിലെ വാടകവീട്ടിലായിരുന്നു ആലമും കുടുംബവും താമസിച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്നു പരുത്തി മില്ലിന്റെ ഗോഡൗണിലെ താഴത്തെ നിലയിലെ മുറിയിൽ ഉടമയുടെ അനുമതിയോടെ താമസിച്ചു വരികയായിരുന്നു. ബിഹാറുകാരായ യുവാക്കൾ ഈ ഗോഡൗണിലെ ഒന്നാം നിലയിൽ ആയിരുന്നു താമസം. മില്ലുടമ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കു ആവശ്യമായ റേഷൻ സാധനങ്ങളും പണവും നൽകിയിരുന്നുവെന്ന് മില്ലുടമ ഭാസ്കർ പൊലീസിനോടു പറഞ്ഞു.
English Summary: Nine immigrant employees found dead in well