സൈനികരെ ചൈന തടവിലാക്കിയിട്ടില്ല; കാര്യങ്ങൾ മാറിയേക്കാം: ഇന്ത്യ
Mail This Article
ന്യൂഡൽഹി∙ ലഡാക്കിൽ ഇന്ത്യൻ സൈനികരെ ചൈനീസ് ട്രൂപ്പ് തടവിലാക്കിയെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ സൈന്യം. മേയ് 9ന് ഇരുരാജ്യങ്ങളുടേയും സൈനികർ തമ്മിൽ കയ്യാങ്കളിയുണ്ടായി. എന്നാൽ താഴെത്തട്ടിൽ തന്നെ പ്രശ്നങ്ങൾ അവസാനിപ്പിച്ചുവെന്ന് ഇന്ത്യൻ സൈനിക വക്താവ് കേണൽ അമൻ ആനന്ദ് പറഞ്ഞു.
ലഡാക്കിൽ പാംഗോങ് ട്സോ തടാകത്തിനു സമീപം പട്രോളിങ് നടത്തിയ സൈനികരെ ചൈന തടവിലാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്നം പുകയുകയാണ്. ഇരു രാജ്യങ്ങളുടേയും കമാൻഡർമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രശ്നം ഉടലെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതിഗതികൾ വിലയിരുത്തി.
കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാമെന്ന് മുതിർന്ന കേന്ദ്ര ആഭ്യന്തര ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം കനത്തതിനു പിന്നാലെ, അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ജമ്മു കശ്മീരിലെ ലേയിൽ എത്തിയിരുന്നു.
സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‍വര, പാംഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിലേക്ക് ഇന്ത്യ കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ, പ്രശ്നത്തിൽ ഇന്ത്യയ്ക്കു പിന്തുണയുമായി യുഎസ് രംഗത്തുവന്നു.
English summary: Indian Army denied reports that soldiers were detained