ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തി സംഘർഷഭരിതമാകുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേതൃത്വത്തെ. ചൈന ഇതിനു മുൻപു നടത്തിയ അതിർത്തി കയ്യേറ്റങ്ങളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി ലഡാക്കിലേക്ക് സൈന്യത്തെ നീക്കിയത് വൻ സന്നാഹങ്ങളോടെയാണ്. 1962 ലെ യുദ്ധസമയത്ത് ഉണ്ടായിരുന്നതിനേക്കാൾ സൈനിക സന്നാഹങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ഉള്ളിലേക്ക് എത്രത്തോളം ചൈനീസ് സൈന്യം കടന്നു കയറി എന്ന് ഇപ്പോഴും ആരും വ്യക്തമായി പറയുന്നില്ല. 40 – 60 കിലോമീറ്റർ വരെ കടന്നുകയറി എന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ്. ചൈന ഇങ്ങനെ കയറിയതിനു പിന്നാലെയാണ് നേപ്പാളിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇന്ത്യയ്ക്കെതിരായി നീങ്ങാൻ തീരുമാനിച്ചത് എന്നതും കാണണം. ചൈനയുടെ പിന്തുണയില്ലാതെ നേപ്പാൾ ഇതു ചെയ്യില്ല. 

പാക്കിസ്ഥാൻ ഭീകരർ കശ്മീരിൽ നടത്തുന്ന ആക്രമണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യയ്ക്കെതിരെ 3 തലങ്ങളിലുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നതു വ്യക്തമാകുന്നു. 2014 ൽ ചുമാറിലും 2018 ൽ ദോക‍് ലായിലും ഉണ്ടായ ചൈനീസ് കടന്നുകയറ്റങ്ങൾ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിച്ചവയായിരുന്നു. അവ നേരിടാൻ ഇന്ത്യക്ക് എളുപ്പവുമായിരുന്നു. 

ചൈന 5 രാജ്യങ്ങളുമായി തർക്കങ്ങളിലും ഏറ്റുമുട്ടലിലുമാണ്– ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം , ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നിവരുമായി. ഹോങ്കോങ്ങിൽ നടക്കുന്ന ചൈനീസ് വിരുദ്ധ കലാപങ്ങൾ ഇതിനു പുറമേയും. ഈ സാഹചര്യത്തിൽ, ഇന്ത്യയ്ക്കെതിരെ ഒരു ഏറ്റുമുട്ടലിന് ചൈന ഒരുങ്ങുന്നതിനു പിന്നിൽ ഒന്നിലേറെ കാരണങ്ങളുണ്ടാവാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനെതിരേയുള്ള ഒരു നീക്കമാകാം ഇത്. യുഎസുമായി ഇന്ത്യ അടുക്കുകയാണെന്നും തന്ത്രപരമായി ആ ചേരിയിലേക്കു മാറുകയാണെന്നും ചൈനയ്ക്ക് തോന്നുന്നുണ്ടാകാം. യുഎസുമായുള്ള വ്യാപാരയുദ്ധത്തിൽ ചൈന പിന്തള്ളപ്പെടുകയും ഇന്ത്യ മറ്റൊരു ശാക്തികസാന്നിധ്യമായി ഉയരുകയും ചെയ്യുന്നു എന്ന ഭയവും ഉണ്ടാകാം.

ഏതായാലും സൈനിക തലത്തിൽ നിന്ന് ചർച്ചകൾ നയതന്ത്ര തലത്തിലേക്കും രാഷ്ട്രീയ തലത്തിലേക്കും മാറുകയാണ്. ഇവിടെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വം നേരിടുന്ന വെല്ലുവിളി. ചൈനയുമായി ബന്ധം മെച്ചപ്പെടുത്താൻ ഏറെ ശ്രമിച്ച നേതാവാണ് മോദി. എന്നാൽ മുൻപ് പലപ്പോഴും ഇന്ത്യയ്ക്ക് അനുഭവപ്പെട്ടതു പോലെ ചൈനയെ വിശ്വസിക്കാൻ കൊള്ളാവുന്ന അയൽക്കാരായി കരുതാനാവില്ല.

English Summary: India China faceoff: All eyes on Prime Minister Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com