ചൈനയ്ക്കെതിരെ പടയൊരുക്കം കടലിലും; ഇന്ത്യ – ജപ്പാൻ സംയുക്ത നാവിക അഭ്യാസം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ–ചൈന അതിർത്തിസംഘർഷം പരിഹരിക്കാൻ നയതന്ത്രതല ചർച്ചകൾ സജീവമാക്കുന്നു. പ്രശ്നം പരിഹരിക്കും വരെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ വിഡിയോ കോൺഫറൻസ് വഴി പ്രതിവാര ചർച്ച നടത്തും. ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യ ഡയറക്ടർ ജനറൽ വൂ ജിയാൻഗാവോയും തമ്മിലായിരിക്കും ചർച്ചയെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഉന്നത സേനാതല ചർച്ചകളുംതുടരും. ഈ മാസം 6, 22 തീയതികളിൽ നടന്ന ചർച്ചകളിലെ ധാരണപ്രകാരമുള്ള സേനാ പിന്മാറ്റത്തിനു ചൈന തയാറാവാത്ത സാഹചര്യത്തിൽ, ലഫ്. ജനറൽ തലത്തിൽ വീണ്ടും ചർച്ച വേണ്ടിവരും. ലേ ആസ്ഥാനമായുള്ള 14 കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ്, ദക്ഷിണ ഷിൻജിയാങ് മേഖല കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവരാണു ചർച്ച നടത്തുക.
പാംഗോങ് തടാകത്തോടു ചേർന്നുള്ള ചൈനയുടെ പടയൊരുക്കം മുഖ്യ ചർച്ചാവിഷയമാകും. മുൻ ചർച്ചകളിൽ ഗൽവാനടക്കം മറ്റിടങ്ങളിലെ തർക്കം പരിഹരിച്ച ശേഷം പാംഗോങ്ങിനെക്കുറിച്ചു സംസാരിക്കാമെന്നായിരുന്നു ചൈനയുടെ നിലപാട്.
മേയ് നാലിന് നിയന്ത്രണ രേഖയിൽ (എൽഎസി) നിലനിന്നിരുന്ന സ്ഥിതി പൂർണമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ചർച്ചകളിൽ ഇന്ത്യ ആവർത്തിക്കും. അതിർത്തിയോടു ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യം അംഗീകരിക്കില്ലെന്നു സേനാ വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു.
പടയൊരുക്കം കടലിലും
കരയിലെ സംഘർഷത്തിനു പിന്നാലെ കടലിലും പടയൊരുക്കം. ഇന്തോ – പസിഫിക് സമുദ്ര മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യ – ജപ്പാൻ നാവികസേനകൾ സംയുക്ത അഭ്യാസം നടത്തി.
യുദ്ധക്കപ്പലുകളായ റാണ, കുലിഷ് എന്നിവ പങ്കെടുത്തു. പ്രദേശത്തു കൂടുതൽ യുദ്ധക്കപ്പലുകളെ ഇന്ത്യ നിയോഗിച്ചു. ദക്ഷിണ ചൈന കടലിനോടു ചേർന്നുള്ള സീഷ ദ്വീപിൽ ജൂലൈ 1 മുതൽ 5 വരെ സേനാഭ്യാസം നടത്തുമെന്നു പിന്നാലെ ചൈന പ്രഖ്യാപിച്ചു. ചൈനയെ ലക്ഷ്യമിട്ടു യുഎസിന്റെ 3 വിമാനവാഹിനികളും ഇന്തോ – പസിഫിക്കിൽ നിലയുറപ്പിച്ചിട്ടുണ്ട്.