സ്ഥിതി ഗുരുതരം: ലോക്ഡൗൺ നീട്ടി മഹാരാഷ്ട്ര, തമിഴ്നാട്
Mail This Article
മുംബൈ, ചെന്നൈ, ബെംഗളൂരു ∙ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടി മഹാരാഷ്ട്രയും തമിഴ്നാടും. നാലാംദിവസവും മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ അയ്യായിരം കടന്നു. 5257 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,69,883. ഇന്നലെ 3 മലയാളികളടക്കം181 പേർ കൂടി മരിച്ചതോടെ ആകെ മരണം 7610.
മുംബൈയിലെ 4 കോർപറേഷനിൽ ഉൾപ്പെടെ സംസ്ഥാനത്തെ 21 സർക്കാർ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള 500 പേർക്ക് പ്ലാസ്മ ചികിത്സ നടപ്പാക്കും. കോവിഡ് മുക്തരിൽനിന്ന് ശേഖരിക്കുന്ന രക്തത്തിലെ പ്ലാസ്മയാണ് ഇതിനുപയോഗിക്കുക. മെഡിക്കൽ കോളജുകളിൽ സൗജന്യമായിട്ടാണ് ചികിത്സ.
ലോക്ഡൗൺ അടുത്തമാസം 31 വരെ നീട്ടിയ തമിഴ്നാട്ടിലെ ചെന്നൈയിലും കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ, മധുര ജില്ലകളിലെ ചില പ്രദേശങ്ങളിലും കർശന ലോക്ഡൗൺ ജൂലൈ 5 വരെ തുടരും. ജൂലൈ 31 വരെയുള്ള ഞായറാഴ്ചകളിൽ സംസ്ഥാനത്തൊട്ടാകെ സമ്പൂർണ ലോക്ഡൗൺ. 3949 പേർക്കു രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 86224. ചെന്നൈയിൽ മാത്രം 55969. ഇന്നലെ 62 പേർ കൂടി മരിച്ചതോടെ ആകെ മരണം 1141. ചെന്നൈയിൽ മാത്രം 846 പേർ. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ സഹോദരനും അണ്ണാഡിഎംകെ നേതാവുമായ ഒ.രാജയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
26% കോവിഡ് രോഗികളുടെ രോഗ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യത്തിൽ സമൂഹ വ്യാപന സാധ്യത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കർണാടക. 1105 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതർ 14295. 19 പേർ കൂടി മരിച്ചതോടെ ആകെ മരണം 226.
English summary: Lockdown extended in TN and Maharashtra