ജനസംഖ്യക്കണക്കിൽ ഇന്ത്യയില്‍ രോഗം കുറവ്
Mail This Article
ന്യൂഡൽഹി ∙ ജനസംഖ്യാനുപാതിക കണക്കിൽ, ലോകത്ത് ഏറ്റവും കുറവ് ആളുകൾക്കു കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ത്യയിലെന്ന് ആരോഗ്യമന്ത്രാലയം. ഇന്ത്യയിൽ ഓരോ 10 ലക്ഷം പേരിലും 505.37 പേർ എന്ന നിരക്കിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ആഗോളതലത്തിൽ ഇത് 1453.25 എന്ന നിരക്കിലാണ്. തിങ്കളാഴ്ച ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണിത്. ഓരോ 10 ലക്ഷം പേരിലും ചിലെയിൽ 15459.8, പെറുവിൽ 9070.8, അമേരിക്കയിൽ 8560.5, ബ്രസീലിൽ 7419.1, സ്പെയിനിൽ 5358.7 എന്നിങ്ങനെയാണ് രോഗബാധിതരുടെ നിരക്ക്.
മരണനിരക്കും കുറവ് ഇന്ത്യയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 14.27 ആണ് ഇന്ത്യയിൽ ഓരോ 10 ലക്ഷം പേരിലെ മരണനിരക്ക്. ആഗോളതലത്തിൽ ഇത് 68.29 ആണ്. ബ്രിട്ടനിൽ 651.4, സ്പെയിനിൽ 607.1, ഇറ്റലിയിൽ 576.6, ഫ്രാൻസിൽ 456.7, യുഎസിൽ 391.0 എന്നിങ്ങനെയാണ് മരണനിരക്ക്.
∙ ഇന്ത്യയിലാകെ 1201 പ്രത്യേക കോവിഡ് ആശുപത്രികളുണ്ടെന്ന് ആരോഗ്യമന്ത്രാലയം. കോവിഡിനായുള്ള പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ – 2611, കോവിഡ് പരിചരണ കേന്ദ്രങ്ങൾ 9909 എന്നിങ്ങനെയാണു കണക്ക്.
∙ മാസ്ക്, സാനിറ്റൈസർ എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്നൊഴിവാക്കി. ആഭ്യന്തര ആവശ്യത്തിന് രണ്ടും സുലഭമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ മന്ത്രാലയത്തിന്റെ നടപടി.
∙ അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് രോഗികൾക്കു ഇൻജക‍്ഷനായി നൽകുന്ന, ‘റെംഡെസിവർ’ അനധികൃത മാർക്കറ്റിൽ വിലകൂട്ടി വിൽക്കുന്നതിനെതിരെ കർശന നടപടിക്കു നിർദേശിച്ചു കേന്ദ്രം സംസ്ഥാന സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കു കത്തയച്ചു.