ഇന്ത്യ– ചൈന നാലാം വട്ട ചർച്ച; പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യ, ചൈന സേനകൾ ഈയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും. ഇതിനായി 14 കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ മേജർ ജനറൽ ലിയു ലിന്നും നടത്തുന്ന നാലാം കൂടിക്കാഴ്ചയ്ക്ക് ഒരുക്കം തുടങ്ങി. സംഘർഷം ആരംഭിക്കുന്നതിനു മുൻപ് നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ചർച്ചയിൽ ഇന്ത്യ ആവർത്തിക്കും.
ഗൽവാൻ, ഹോട് സ്പ്രിങ്സ്, ഗോഗ്ര ഹൈറ്റ്സ് എന്നിവിടങ്ങളിൽ നിന്നു നേരിയതോതിൽ പിന്മാറിയെങ്കിലും സംഘർഷം പൂർണമായി പരിഹരിക്കാനുള്ള ആത്മാർഥ നടപടികൾ ചൈന ഇനിയും സ്വീകരിച്ചിട്ടില്ല. പിന്മാറിയ സ്ഥലത്ത് ഇരു സേനകളും തൽക്കാലം പട്രോളിങ് നിർത്തിവച്ചിരിക്കുകയാണ്. താൽക്കാലിക പിന്മാറ്റത്തിന്റെ മറവിൽ, അവിടെ ഇന്ത്യയുടെ പട്രോളിങ് എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനും ഭാവിയിൽ പ്രദേശത്ത് അവകാശം സ്ഥാപിക്കാനുമുള്ള ഗൂഢശ്രമമാണു ചൈന നടത്തുന്നതെന്നു സേനാ വൃത്തങ്ങൾ പറയുന്നു. ഉറച്ച നിലപാടുകളിലൂടെ ആ നീക്കം തടയുക എന്നതാണു സേനയുടെ മുന്നിലുള്ള വെല്ലുവിളി.
രണ്ടടി കടന്നുകയറിയ ശേഷം പ്രശ്നപരിഹാരത്തിന് ഒരടി പിന്നോട്ടു വയ്ക്കുകയും ബാക്കി ഒരടി സ്വന്തമാക്കുകയും ചെയ്യുകയെന്ന പതിവു തന്ത്രമാണ് ചൈന പയറ്റുന്നത്. പട്രോളിങ് നിർത്തിവയ്ക്കുന്നതു മുതലെടുത്ത് അതിർത്തിയോടു ചേർന്ന് റോഡ് നിർമാണം വേഗത്തിലാക്കാനും ചൈന ശ്രമിച്ചേക്കും. ഡ്രോൺ, ഉപഗ്രഹങ്ങൾ എന്നിവ വഴി ചൈനയുടെ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.
ഏതു നിമിഷവും എത്താവുന്ന വിധം അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ പിന്നിലായി ടാങ്ക് അടക്കമുള്ള സന്നാഹങ്ങൾ ചൈന സജ്ജമാക്കിയിട്ടുണ്ടെന്ന് ഉപഗ്രഹ ദൃശ്യങ്ങളിൽ വ്യക്തമാണ്. സമാന തോതിൽ ഇന്ത്യയും ഒരുങ്ങിയിട്ടുണ്ട്.